
രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനലിൽ കേരളം നാളെ ഇറങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ആ ഇറക്കം എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇരുടീമുകളും എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴുമത്സരങ്ങളിൽ നിന്ന് ആറ് ജയവുമായി 40 പോയിന്റുമായാണ് വിദർഭ എത്തുന്നതെങ്കിൽ ഏഴുമത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ബാക്കി സമനിലയുമായി 28 പോയിന്റുമായാണ് കേരളം ഇറങ്ങുന്നത്.
ശേഷമുള്ള ക്വാർട്ടർ ഫൈനലിലും സെമിയിലും സമനില നേടി ഒന്നാം ഇന്നിങ്‌സ് ലീഡിൽ കേരളം ഫൈനലിലെത്തിയപ്പോൾ ക്വാർട്ടറിൽ തമിഴ്നാടിനെയും സെമിയിൽ മുംബൈയേയും തോൽപ്പിച്ചാണ് വിദർഭ ഫൈനലിലെത്തുന്നത്. ഈ ആധിപത്യമെല്ലാം വിദർഭയ്‌ക്കൊപ്പം നിൽക്കുമ്പോൾ കേരളത്തിനൊപ്പം നിൽക്കുന്ന ഒരു ഫാക്ടറുണ്ട്.
ആദിത്യ സർവതെ എന്ന ഓൾ റൗണ്ടർ താരം കൂടെയുണ്ട് എന്നതാണ് അത്. ഇതിന് മുമ്പ് നാല് രഞ്ജി ട്രോഫി ഫൈനൽ കളിച്ചിട്ടുള്ള താരമാണ് സർവതെ. ഇതിൽ 2018ലും 2019ലും വിദർഭ ചാംപ്യൻമാരായതും സർവതെയുടെ മികവിലായിരുന്നു. 2019 ഫൈനലിൽ രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് കൊയ്ത സർവതെയായിരുന്നു ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച്.
2015 മുതൽ തുടർച്ചയായി 9 വർഷം വിദർഭയ്ക്ക് കളിച്ചതിന്റെ അനുഭവസമ്പത്തും ‘ഹോം ഗ്രൗണ്ടി’ന്റെ ആനുകൂല്യവും സർവതെയുടെ പ്രകടനത്തിൽ നിർണായകമാകും. ഇതോടപ്പം വിദർഭയുടെ തന്ത്രങ്ങളും സർവതെയ്ക്ക് അറിയുന്നതാണ്. സീസണിലാകെ 10 ഇന്നിങ്സിലായി 30 വിക്കറ്റ് സർവതെ നേടിയിട്ടുണ്ട്. സെമിയിലും നിർണായകമായ നാല് വിക്കറ്റുകൾ താരം നേടിയിരുന്നു.
Content Highlights: aditya sarwate factor in kerala vs vidharbha ranjitrophy final