
കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിൽ ഭാവിയിൽ കളിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഓഫർ വന്നാൽ കളിക്കുമെന്ന ഉത്തരം നൽകി വിദർഭയുടെ മലയാളി സൂപ്പർ താരം കരുൺ നായർ. കേരള ടീം മാനേജ്‌മെന്റിനോട് കളിക്കാൻ അവസരം ചോദിച്ചിരുന്നുവെന്നും എന്നാൽ അത് എവിടെയുമെത്തിയില്ലെന്നും കരുൺ പറഞ്ഞു. ജനിച്ചതും വളർന്നതുമൊക്കെ കേരളത്തിനു പുറത്താണെങ്കിലും ചെങ്ങന്നൂരാണ് താരത്തിന്റെ കുടുംബ ദേശം. താരം ഇടവേളകളിൽ ഇവിടെയെത്താറുമുണ്ട്.
നിലവിൽ വിദർഭയ്ക്ക് വേണ്ടി കളിക്കുന്ന മലയാളിതാരം കരുണ്‍ നായര്‍ രഞ്ജി റണ്‍വേട്ടക്കാരില്‍ 12ാം സ്ഥാനത്തുണ്ട് . എട്ട് മത്സരങ്ങളില്‍ നേടിയത് 642 റണ്‍സ്. വിദര്‍ഭയെ ഫൈനലില്‍ എത്തിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ട്. രഞ്ജില്‍ മാത്രമല്ല വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിദർഭയെ മുന്നിൽ നിന്നും നയിച്ചത് കരുൺ നായരായിരുന്നു.
താരത്തിന്റെ ഈ ആഭ്യന്തര സീസണിലെ പ്രകടനം ഇന്ത്യൻ ടീമിന്റെ സെലക്ഷൻ വിവാദത്തിലേക്ക് വരെ നയിച്ചിരുന്നു. അവിശ്വസനീയമായ മിന്നും പ്രകടനം നടത്തിയിട്ടും താരത്തെ ബോർഡർ ഗാവസ്‌കർ ട്രോഫി, ഇംഗ്ലണ്ട് പരമ്പര, ചാംപ്യൻസ് ട്രോഫി ടീമിലെടുക്കാത്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. താരത്തിനെ എങ്ങനെ നേരിടുന്നു എന്നതിനെ കൂടി ആശ്രയിച്ചിട്ടായിരിക്കും ഫൈനലിൽ കേരളത്തിന്റെ സാധ്യതകൾ.
Content Highlights: ranji trophy final; karun nair factor for kerala vs vidharbha