
ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ ടീം തോറ്റ് പുറത്തായതിന് പിന്നാലെ നടന്ന ചർച്ചയിൽ പാകിസ്താൻ മുൻതാരങ്ങളായ ഷുഹൈബ് അക്തറും മുഹമ്മദ് ഹഫീസും തമ്മിൽ തർക്കം. പാകിസ്താൻ ക്രിക്കറ്റിനെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ പാകിസ്താൻ ടീമിൽ ഒരുപാട് പ്രതിഭകളുണ്ടന്നും ആസൂത്രണത്തിന്റെ അഭാവമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞപ്പോൾ രൂക്ഷ വിമർശനവുമായി ഷുഹൈബ് അക്തർ രംഗത്തെത്തി.
പാകിസ്താൻ ക്രിക്കറ്റിൽ എന്ത് പ്രതിഭയാണ് ഉള്ളതെന്ന് തിരിച്ചടിച്ച അക്തർ വാക്കുകൾ കൊണ്ടല്ല കളിയിലെ കണക്കുകൾ കൊണ്ട് സംസാരിക്കണമെന്നും തിരിച്ചടിച്ചു. ബോൾ കൊണ്ടോ ബാറ്റ് കൊണ്ടോ പ്രതിഭ കാണിക്കുന്ന ഒറ്റ താരം പോലും ടീമിലില്ല, അല്ലെങ്കിൽ ചില മത്സരങ്ങളെങ്കിലും കളിക്കാരുടെ വ്യക്തിഗത പ്രതിഭ കൊണ്ട് ജയിക്കാമായിരുന്നുവെന്നും അക്തർ പറഞ്ഞു.
അതേ സമയം ചാംപ്യൻസ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനോടും തുടര്‍ന്ന് ദുബായില്‍ ഇന്ത്യയോടും തോറ്റതോടെയാണ് സെമി വഴിയടഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശുമായി ഒരു മത്സരമാണ് ഇനി ബാക്കിയുള്ളത്. ഇതിലൂടെ ഒരു ആശ്വാസ ജയം മാത്രമാണ് ആതിഥേയർ ലക്ഷ്യമിടുന്നത്.
Content Highlights: Shuhaib Akhtar and Mohammad Hafeez arguing with each other during the live show