
കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ നാഗ്പൂരിൽ പുരോഗമിക്കുകയാണ്. വിദർഭയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 379 റൺസ് പിന്തുടർന്ന കേരളം മൂന്നാം ദിനത്തിന്റെ ആദ്യ സെഷൻ പുരോഗമിക്കുമ്പോൾ 142 ന് മൂന്ന് എന്ന നിലയിലാണ്. നിർണായകമായ ആദ്യ ഇന്നിങ്‌സ് ലീഡാണ് കേരളം ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ കളി സമനിലയാകുകയാണെങ്കിൽ പോലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് കിരീടം നേടാം. കേരളം സെമികടന്നതും ശേഷം ഫൈനലിലെത്തിയതും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിലായിരുന്നു.
അതേ സമയം നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ് വിദർഭ മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇന്നിങ്‌സ് പുനരാരംഭിച്ചിരുന്നത്. എന്നാൽ 125 റൺസ് കൂടി ചേർക്കുന്നതിനിടെ ബാക്കി ആറ് വിക്കറ്റുകൾ കൂടി നേടാൻ കേരളത്തിനായി. മൂന്നുവിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോമിന്റെ പ്രകടനം നിർണായകമായി. വിദർഭയുടെ ദ്രുവ് ഷോറെ, സീസൺ റൺ വേട്ടക്കാരിൽ മുന്നിലുള്ള യഷ് റാത്തോഡ്, ക്യാപ്റ്റന്‍ അക്ഷയ് വഡ്ക്കര്‍ എന്നിവരെയാണ് ഏദന്‍ വീഴ്ത്തിയത്. മത്സരം രണ്ടാം ഇന്നിങ്സിലേക്ക് നീളുമ്പോൾ ഏദന്റെ മികവ് സന്ദർശകർക്ക് മുതൽക്കൂട്ടാകും.
അതേ സമയം 16-ാം വയസ്സില്‍ രഞ്ജി ടീമിലെത്തി നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഏദനെ സംബന്ധിച്ചിടത്തോളവും ഇതൊരു സ്വപ്ന തിരിച്ചുവരവാണ്. രഞ്ജിയിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ താരത്തിന് പുറം വേദന കാരണം നീണ്ട വിശ്രമത്തിൽ പോകേണ്ടിവന്നിരുന്നു. ഏതായാലും 19 വയസ്സുമാത്രം പ്രായമുള്ള ടോം ഇന്ത്യൻ ക്രിക്കറ്റിനും കേരള ക്രിക്കറ്റിനും ഭാവി വാഗ്ദാനമാകുമെന്ന് ഉറപ്പാണ്.
content higlights: eden apple tom perfomance in ranjitrophy for kerala