
വിജയ സമാനമായ നേട്ടവുമായാണ് കേരളവും രഞ്ജി ട്രോഫി ടൂർണമെന്റിൽ നിന്നും മടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തവണ കപ്പ് നേടുന്നതിലേക്കുള്ള ചവിട്ടുപടി ആകട്ടെ ഈ ഫൈനൽ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ജലജ് സക്സേനയേയും ആദിത്യ സർവാതെയേയും മറുനാടൻ താരങ്ങളെന്ന് വിശേഷിപ്പിക്കുന്നത് കേട്ടുവെന്നും എന്നാൽ അവരും കേരള സമൂഹത്തിന്റെ ഭാഗമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. രഞ്ജി ട്രോഫി ഫൈനൽ പോരാട്ടം കഴിഞ്ഞെത്തിയ താരങ്ങൾക്ക് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് പിണറായി വിജയൻറെ ആശംസ.
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ടീം ടൂർണമെന്റിന് ശേഷം നാട്ടിലെത്തിയിരുന്നു. ശേഷം സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമോദന ചടങ്ങും ഇന്ന് വൈകുന്നേരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി. കായികമന്ത്രി അബ്ദു റഹ്‌മാൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, കെസിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫൈനലിൽ വിദർഭയോട് സമനില പിടിച്ച് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ നഷ്ടത്തിൽ കിരീടം നഷ്ടമായെങ്കിലും തലയുയർത്തിയാണ് കേരളം മടങ്ങുന്നത്. അതേ സമയം രഞ്ജിട്രോഫി ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായ കേരളത്തിന് മൂന്ന് കോടി രൂപ പാരിതോഷികം ലഭിക്കും. കിരീടം നേടിയ വിദർഭയ്ക്ക് ഒന്നര കോടിയാണ് ലഭിക്കുക. കേരളത്തിന് ബിസിസിഐ നൽകുന്ന സമ്മാന തുകയ്ക്ക് പുറമെ കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്കും മാനേജ്‌മെന്റിനും കെസിഎ ഒന്നര കോടി രൂപ കൂടി നൽകും. കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് ഇതുമായി സംബന്ധിച്ച പ്രഖ്യാപനം നടത്തി.
Content Highlights: pinarayi vijayan on ranji trophy kerala team