'ഇന്ത്യയ്ക്ക് വേണ്ടി മറ്റ് ടീമുകൾ മണിക്കൂറുകളോളം യാത്ര ചെയ്യുക'; ഐസിസിയുടേത് അനീതിയെന്ന് ഡേവിഡ് മില്ലര്‍

ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ വെച്ച് നടത്തുന്നത് അനീതിയാണെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ

dot image

ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ വെച്ച് നടത്തുന്നത് അനീതിയാണെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മില്ലറിന്റെ വിമർശനം. സെമിഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടേണ്ടിവരിക ഇന്ത്യയെയോ ഓസ്ട്രേലിയയാണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ദുബായിലേക്ക് പറക്കേണ്ടി വന്നിരുന്നു. വൈകിട്ട് 4ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് പിറ്റേന്ന് രാവിലെ 7.30ന് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടി വന്നതായി മില്ലർ ചൂണ്ടിക്കാട്ടി.

ദുബായിൽ നടന്ന ഇന്ത്യ–ന്യൂസീലൻഡ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിക്കുന്നവർ രണ്ടാമത്തെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും, തോൽക്കുന്നവർക്ക് രണ്ടാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും എതിരാളികളായി വരുന്ന രീതിയിലായിരുന്നു മത്സരക്രമം. ഇന്ത്യ ന്യൂസീലാൻഡ് മത്സരത്തിന് ശേഷം ആദ്യ സെമിഫൈനലിനായി ഒരു ദിവസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രതിസന്ധി പരിഹരിക്കാൻ ദക്ഷിണാഫ്രിക്കയേയും ഓസ്ട്രേലിയയേയും ഐസിസി ദുബായിൽ എത്തിച്ചു. രണ്ടാം സെമിഫൈനലിന് ഒരു ദിവസത്തെ കൂടി ഇടവേളയുള്ളതിനാൽ ലഹോറിൽ സെമി കളിക്കുന്ന ടീമിനെ തൊട്ടടുത്ത ദിവസം പാകിസ്താനിലേക്ക് തിരിച്ചയയ്‌ക്കാനായിരുന്നു തീരുമാനം.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ കീഴക്കി ഗ്രൂപ്പ് ചാംപ്യന്മാരായതോടെ ഒരുദിവസത്തിന്റെ ഇടവേളയിൽ അതേ വേദിയിൽ ഇന്ത്യയും ഓസീസും തമ്മിൽ ഏറ്റുമുട്ടി. ഇന്ത്യ ജയിക്കുകയും ചെയ്തു. അതേ സമയം തലേന്ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് തൊട്ടടുത്ത ദിവസം ന്യൂസിലാൻഡിനെതിരെ നടക്കുന്ന രണ്ടാം സെമിക്കായി ലാഹോറിലേക്ക് പറക്കേണ്ടിയും വന്നു.

അതേ സമയം സെമിയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 312 റൺസിൽ അവസാനിച്ചു. രചിൻ രവീന്ദ്രയും കെയ്ൻ വില്യംസണും നേടിയ സെഞ്ച്വറികളാണ് കിവീസിനെ സഹായിച്ചത്. മറുപടി ബാറ്റിങ്ങിൽ 67 പന്തിൽ 10 ഫോറും നാലു സിക്സും സഹിതം 100 റൺസെടുത്ത മില്ലർ മാത്രമാണ് പൊരുതിയത്.

Content Highlights: South Africa Star Reignites indias Unfair Advantage in champions trophy

dot image
To advertise here,contact us
dot image