രോഹിത്തിനോടും കോഹ്‌ലിയോടും വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: യോഗ്‌രാജ് സിങ്‌

രോഹിത് ശര്‍മയെ ബോഡി ഷെയിം കമന്റ് ചെയ്ത് എക്‌സില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെ കുറിച്ചും യോഗ്‌രാജ് പ്രതികരിച്ചു

dot image

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയോടും വിരാട് കോഹ്‌ലിയോടും വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. 2025 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുതാരങ്ങളും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് സീനിയര്‍ താരങ്ങളുടെ ഭാവിയെകുറിച്ച് പ്രതികരിച്ച് യോഗ്‌രാജ് രംഗത്തെത്തിയത്. വിരമിക്കുന്നില്ലെന്ന രോഹിത്തിന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച യോഗ്‌രാജ് 2027ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ശേഷം മാത്രമേ വിരമിക്കാവൂ എന്നും പറഞ്ഞു.

'രോഹിത് ശര്‍മ്മ വിരമിക്കുന്നില്ലെന്ന് പറഞ്ഞതാണ് ഏറ്റവും നല്ല കാര്യം. നന്നായിട്ടുണ്ട് മകനേ. രോഹിത്തിനോടും വിരാടിനോടും വിരമിക്കണമെന്ന് പറയാന്‍ അര്‍ക്കും കഴിയില്ല. 2027ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം മാത്രം അവര്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വിജയിക്കുന്നതിന് മുന്‍പുതന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു', യോഗ്രാജ് എഎന്‍ഐയോട് പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബോഡി ഷെയിം കമന്റ് ചെയ്ത് എക്‌സില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെ കുറിച്ചും യോഗ്‌രാജ് പ്രതികരിച്ചു. 'രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിനെ കുറിച്ച് ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നല്ലോ. മാഡത്തോട് നിങ്ങളുടെ ഫിറ്റ്‌നസിനെ കുറിച്ച് ചോദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കളിക്കാരെ കുറിച്ച് അഭിപ്രായം പറയുന്നത് നിങ്ങള്‍ക്ക് യോജിക്കുന്ന കാര്യമല്ല', യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: No one can tell Rohit, Virat to retire, they should play till 2027 World Cup: Yograj Singh

dot image
To advertise here,contact us
dot image