
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് സൂപ്പർതാരം വിരാട് കോഹ്‍ലി. ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും താൻ വൈസ് ക്യാപ്റ്റനുമായിരുന്നപ്പോഴുള്ള രസകരമായ അനുഭവങ്ങളാണ് വിരാട് പങ്കുവെച്ചത്. 'ഞാൻ എപ്പോഴും ധോണിക്ക് ഫീൽഡിങ് നിർദ്ദേശങ്ങൾ നൽകുമായിരുന്നു. നമ്മുക്ക് ഒരു ഫീൽഡറെ അവിടെ നിർത്താം. മറ്റൊരാളെ ഡീപ് മിഡ് വിക്കറ്റിൽ നിർത്താം. ഒരാളെ ലോങ് ഓണിലും നിർത്താം. അവിടെ ക്യാച്ചുകൾ വരാൻ സാധ്യതയുണ്ട്. ക്യാച്ചുകളെടുത്താൽ മത്സരം വിജയിക്കാൻ കഴിയും. തന്റെ ഇത്തരം നിർദ്ദേശങ്ങളാണ് ധോണിക്ക് നൽകിയിരുന്നത്. ഒരുപക്ഷേ ഞാൻ വെറുതെ ഭ്രാന്ത് പറയുകയാണെന്ന് അന്ന് ധോണി ചിന്തിച്ചിട്ടുണ്ടാവും.' റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഒരു പരിപാടിക്കിടെ കോഹ്‍ലി പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിനായി വിരാട് കോഹ്‍ലി ഇപ്പോൾ ബെംഗളൂരുവിലാണ്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക.
ഐപിഎല്ലിൽ കിരീടം നേടാത്ത ടീമെന്ന പേരുദോഷം ഇത്തവണ ഒഴിവാക്കാനാണ് റോയൽ ചലഞ്ചേഴ്സിന്റെ ശ്രമം. മുമ്പ് മൂന്ന് തവണ ഐപിഎല്ലിന്റെ ഫൈനൽ കളിച്ചതാണ് റോയൽ ചലഞ്ചേഴ്സിന്റെ മികച്ച നേട്ടം. 2009, 2011, 2016 സീസണുകളിലാണ് ആർസിബി ഐപിഎല്ലിന്റെ ഫൈനൽ കളിച്ചത്.
Content Highlights: Virat Kohli recalls his India vice-captaincy days