
മിച്ചൽ മാർഷിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നല്ല വർഷം ആയിരുന്നില്ല 2024 നു ശേഷമുള്ള ദിനങ്ങൾ. ഓസീസ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ മാർഷ് ഫോം ഔട്ടിൽ നിൽക്കുകയായിരുന്നു. എന്നാൽ ഐപിഎല്ലിലേക്കുള്ള വരവ് ആഘോഷിക്കുകയായിരുന്നു മാർഷ്. 21 പന്തിൽ ഫിഫ്റ്റി തികച്ച മാർഷ് ഒരു ഡൽഹി ബോളറേയും ബഹുമാനിച്ചില്ല. ഫോമിലേക്കുള്ള വരവിൽ മാർഷിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത് സഹഓസീസ് താരവും ലോകത്തിലെ ഏറ്റവും വേഗതയേറിയ പന്തേറുകാരിൽ ഒരാളുമായ മിച്ചൽ സ്റ്റാർക്കാണ്.
സ്റ്റാർക്ക് എറിഞ്ഞ മത്സരത്തിന്റെ മൂന്നാം ഓവറിൽ രണ്ട് സിക്സറും രണ്ട് ബൗണ്ടറിയുമടക്കം മാർഷ് അടിച്ചെടുത്തത് 21 റൺസാണ്. പിന്നീട് മാർക്രമിന് ശേഷം ക്രീസിലെത്തിയ നിക്കോളാസ് പൂരനും അതേ നാണയത്തിൽ ബോളർമാരെ കടന്നാക്രമിച്ച് സ്കോർ ബോർഡുയർത്തി. ഒരു ഘട്ടത്തിൽ 8 ഓവറിൽ 98 റൺസെന്ന നിലയിലെത്തി ലഖ്നൗ. നിലവിൽ 12.3 ഓവറിൽ 145 ന് 2 എന്ന നിലയിലാണ് ലഖ്നൌ. 36 പന്തിൽ 72 റണ്ണെടുത്താണ് മാർഷ് പുറത്തായത്. പുരാനും പിന്നീട് ഫിഫ്റ്റി നേടുകയുണ്ടായി.
നേരത്തെ ടോസ് ലഭിച്ച ഡൽഹി ലഖ്നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഡൽഹി ക്യാപിറ്റൽസ് വിട്ട് ലഖ്നൌ സൂപ്പർ ജയന്റ്സ് ടീമിലെത്തിയ സൂപ്പർ താരം റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിലാണ് ലഖ്നൗ ഇറങ്ങിയത്. അതേസമയം, രണ്ട് സീസണിൽ ലഖ്നൌവിലെ നയിച്ച കെ.എൽ രാഹുൽ ഇത്തവണ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിൽ പക്ഷേ രാഹുൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടുള്ള തിരക്കുകകളിലായതിനാൽ ഈ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
Content highlights: Mitchell marsh hits 21 runs in starc over