
ചെപ്പോക്കിൽ 17 വർഷത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആർസിബിയുടെ 197 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ മറുപടി 146 റൺസിലൊതുങ്ങി. ഇതോടെ 50 റൺസ് വിജയം നേടി. ആർസിബി ബോളർമാരുടെ മിന്നും പ്രകടനമാണ് ചെന്നൈയ്‌ക്കെതിരെ സന്ദർശകർക്ക് തുണയായത്. ഹേസൽവുഡ് മൂന്ന് വിക്കറ്റും യാഷ് ദയാൽ, ലിവിങ്സ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ചെന്നൈയ്ക്ക് വേണ്ടി രചിൻ രവീന്ദ്ര 41 റൺസും ജഡേജ 25 റൺസും ധോണി 30 റൺസും നേടി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ക്യാപ്റ്റൻ രജത് പാട്ടീദാർ അർധ സെഞ്ച്വറിയുമായി തിളങ്ങി. 32 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 51 റൺസാണ് ക്യാപ്റ്റൻ നേടിയത്.
ഫിൽ സാൾട്ട് 32 റൺസ് നേടിയും വിരാട് കോഹ്‌ലി 31 റൺസ് നേടിയും ഭേദപ്പെട്ട പ്രകടനം നടത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലും ടിം ഡേവിഡും എളുപ്പത്തിൽ സ്കോർ ചലിപ്പിച്ചു. പടിക്കൽ 27 റൺസും ഡേവിഡ് 22 റൺസുമാണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി നൂർ അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ മതീഷ് പതിരാന രണ്ട് വിക്കറ്റും ഖലീൽ അഹമ്മദും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റും നേടി.
Content Highlights: RCB win inchepauk after 17 years