
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റൻ തമീം ഇഖ്ബാൽ ആരോഗ്യനില വീണ്ടെടുത്തു. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ താരം ആപൽക്കര ഘട്ടത്തിൽ കൂടെനിന്ന കുടുബത്തിനും ആരാധകർക്കും നന്ദി അറിയിച്ചു.
തന്റെ ജീവൻ രക്ഷിക്കുന്നതിൽ സിപിആർ നിർണായകമായിരുന്നുവെന്ന് തമീം പറഞ്ഞു. യഥാസമയത്ത് സിപിആർ നൽകിയ പരിശീലകൻ യാക്കൂബ് ചൗധരി ദാലിമിന് തമീം നന്ദി പറഞ്ഞു. യാക്കൂബ് ചൗധരി ദാലിം ഭായ് ആ സമയത്ത് സിപിആർ നൽകിയിരുന്നില്ലെങ്കിൽ താൻ രക്ഷപ്പെടുമായിരുന്നില്ലെന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പറഞ്ഞതായി തമീം കൂട്ടിച്ചേർത്തു.
നേരത്തെ കടുത്ത ഹൃദയ ഘാതത്തെ തുടർന്ന് താരം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ശേഷം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു,
ധാക്ക പ്രീമിയര്‍ ലീഗിൽ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 35കാരനായ ഓപണര്‍ക്ക് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കുകയുമായിരുന്നു.
ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് തമീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് തമീം ഇഖ്ബാല്‍.
Content Highlights: Tamim Iqbal opens up on heart attack