
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലും തന്റെ സിഗ്നേച്ചർ സെലിബ്രേഷനുമായി ദിഗ്‌വേഷ് രാതി. ജോസ് ബട്ട്ലറുടെ വിക്കറ്റ് നേടിയ ശേഷം താരം ഗ്രൗണ്ടില്‍ എഴുതി ആഘോഷിച്ചു. കഴിഞ്ഞ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ സുനില്‍ നരെയ്നിന്‍റെ വിക്കറ്റെടുത്ത ശേഷം ഇതേ രീതിയിൽ തന്നെ താരം ആഘോഷം നടത്തിയിരുന്നു.
ഇതിന് മുമ്പ് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും താരം നോട്ട് ബുക്ക് സെലിബ്രെഷൻ കൈകളിൽ എഴുതി നടത്തിയിരുന്നു. എന്നാൽ ഇതിന് രണ്ടിനും ബിസിസിഐ പിഴയിട്ടു. അതിന് ശേഷമാണ് എഴുതുന്നത് ഗ്രൗണ്ടിലാക്കി മാറ്റിയത്. ആദ്യ മത്സരത്തിൽ മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീ മെറിറ്റ് പോയന്‍റും ചുമത്തിയപ്പോൾ രണ്ടാം മത്സരത്തിൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡി മെറിറ്റ് പോയന്‍റുമാണ് ചുമത്തിയിരുന്നത്. എന്നാൽ ഗ്രൗണ്ടിലേക്ക് മാറ്റിയതോടെ മൂന്നാം മത്സരത്തിൽ ബിസിസിഐ പിഴയിട്ടില്ല.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കെസ്രിക് വില്യംസിനെ അനുകരിച്ചാണ് ദിഗ്‌വേഷ് രാതി നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തുന്നത്. 2017ൽ ജമൈക്കയിൽ നടന്ന ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയെ പുറത്താക്കിയ ശേഷം ക്രെസിക് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. താൻ എറിഞ്ഞിട്ട ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നുവെന്നാണ് ഇത്തരമൊരു സെലിബ്രേഷന്റെ അർത്ഥമെന്നാണ് ക്രെസിക് വില്യംസിന്റെ വാദം.
Content highlights: Digvesh Rathi again with his Celebration in ground