
വീണ്ടും ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഡൽഹിക്കെതിരായ മത്സരത്തിൽ ഏഴാമനായി എത്തിയ താരം രണ്ട് പന്തിൽ റൺസ് ഒന്നും നേടാതെ പുറത്തായി. മുകേഷ് കുമാറിന്റെ പന്തിലാണ് വിക്കറ്റ്.
ഇതിനകം കളിച്ച എട്ട് ഇന്നിങ്‌സുകളിൽ 106 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 110 ബോളുകളില്‍ നിന്നാണിത്. 96.14 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്. ഇതിൽ ഒരു ഫിഫ്റ്റിയാണ് ആകെ പറയാനുള്ള നേട്ടം.
കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട റിഷഭ് പന്തിനെ മെഗാ ലേലത്തില്‍ 27 കോടിയെന്ന ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട കെഎല്‍ രാഹുലിനു പകരം അദ്ദേഹത്തിനു നായകസ്ഥാനം നല്‍കുകയും ചെയ്തു. എന്നാൽ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതീക്ഷയുടെ ഒരു ശതമാനം പോലും മികവിലേക്ക് ഉയരാൻ താരത്തിനായിട്ടില്ല.
Content highlights: Rishabh Pant poor form continue in ipl 2025