
മാർച്ച് 22ന് ഉറുഗ്വേയ്ക്കെതിരെയും മാർച്ച് 26ന് ബ്രസീലിനെതിരെയും നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യത മത്സരത്തിനുള്ള അർജന്റീന ഫുട്ബോൾ ടീമിൽ കളിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് ഇതിഹാസ താരം ലയണൽ മെസ്സി. 'അർജന്റീനയ്ക്കൊപ്പം കളിക്കാൻ തീർച്ചയായും ആഗ്രഹമുണ്ട്. എന്നാൽ ഈ ചെറിയ പരിക്ക് കാരണം എനിക്ക് കുറച്ച് വിശ്രമം എടുക്കേണ്ടി വന്നു. അതുകൊണ്ട് എനിക്ക് കളിക്കാൻ കഴിയില്ല. ഏതൊരു ആരാധകനെയും പോലെ ഞാൻ അർജന്റീന ടീമിന് പിന്തുണ നൽകും. അർജന്റീനയ്ക്കൊപ്പം മുന്നേറാം.' ലയണൽ മെസ്സി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അമേരിക്കയിൽ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസ്സിക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇന്റര്‍ മയാമിയുടെ 2-1ന് വിജയിച്ചിരുന്നു. മത്സരത്തില്‍ മെസ്സി തകർപ്പനൊരു ഗോളും നേടിയിരുന്നു. ഈ മാസം 22ന് എവേ ഗ്രൗണ്ടിലാണ് ഉറുഗ്വെയ്‌ക്കെതിരായ മത്സരം. പിന്നീട് 26ന് സ്വന്തം ഗ്രൗണ്ടില്‍ ബ്രസീലിനെയും അര്‍ജന്റീന നേരിടും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 12 മത്സരങ്ങൾ കളിച്ച അർജന്റീന എട്ട് വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 25 പോയിന്റുമായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പോയിന്റ് ടേബിളിൽ ഒന്നാമതാണ്. ഇതിനോടകം ലോകകപ്പ് യോഗ്യത ഉറപ്പിച്ച നിലവിലെ ചാംപ്യന്മാർക്ക് അവശേഷിക്കുന്ന മത്സരങ്ങളും വിജയിച്ച് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം.
അര്‍ജന്റീന ടീം: ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂളി, വാള്‍ട്ടര്‍ ബെനിറ്റസ്.
പ്രതിരോധ നിര: നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, ജുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മെദീന, നിക്കോളാസ് ടാഗ്ലിയാഫിക്കോ.
മധ്യനിര: ലിയാന്‍ഡ്രോ പരേഡസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, എസെക്വിയല്‍ പലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, മാക്‌സിമോ പെറോണ്‍.
മുന്നേറ്റം: ജിലിയാനോ സിമിയോണി, ബെഞ്ചമിന്‍ ഡൊമിംഗ്യൂസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് ഗോണ്‍സാലസ്, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ലാതുറോ മാര്‍ട്ടിനെസ്, സാന്റിയാഗോ കാസ്‌ട്രോ, ഏഞ്ചല്‍ കൊറിയ.
Content Highlights: Lionel Messi reaction after missing world cup qualifiers