
ഐപിഎൽ രാവുകളുടെ 18-ാം പതിപ്പ് ഒരാഴ്ച പിന്നിടുന്നു. കളിക്കളത്തിൽ ഒരു പുതിയ ആർ സി ബി ഉടലെടുത്തിരിക്കുന്നു. കളിക്കുന്നത് ഈഡൻ ഗാർഡനോ ചെന്നെെ ചെപ്പോക്കോ എന്ന വ്യത്യാസമില്ല. എവിടെയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡബിൾ സ്ട്രോങ്ങാണ്. ഈഡനിൽ നിലവിലെ ചാംപ്യന്മാരെ തോൽപ്പിച്ച് തുടങ്ങി. ചെപ്പോക്കിൽ ചരിത്രമാണ് ആർസിബി തിരുത്തി എഴുതിയത്.
2008ലെ പ്രഥമ ഐപിഎല്ലിൽ രാഹുൽ ദ്രാവിഡിന്റെ ടീം സൂപ്പർ കിങ്സിനെ ചെന്നൈയിൽ തോൽപ്പിച്ചു. പിന്നീടൊരിക്കലും ചെപ്പോക്ക് കോട്ടയിൽ ചെന്നൈയെ വീഴ്ത്താൻ ആർസിബിക്ക് കഴിഞ്ഞിട്ടില്ല. കെവിൻ പീറ്റേഴ്സൺ, അനിൽ കുംബ്ലെ, ഡാനിയേൽ വെട്ടോറി, വിരാട് കോഹ്‍ലി, ഫാഫ് ഡു പ്ലെസിസ് എന്നിവരെല്ലാം ശ്രമിച്ചുനോക്കി. ആർക്കും കഴിയാതിരുന്നത് രജത് പാട്ടിദാറിന്റെ സംഘം ചെയ്തുകാട്ടി. അതാണ് പറഞ്ഞത് ഇത് പുതിയ ആർസിബിയാണ്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും സന്തുലിതമായ നിര. ഈഡനിലെ ഉദ്ഘാടന മത്സരത്തിലുണ്ടായത് വെറുമൊരു വിജയമായിരുന്നില്ല. അജിൻക്യ രഹാനെയുടെ വെടിക്കെട്ടും സുനിൽ നരേയ്ന്റെ പിന്തുണയും മാത്രമാണ് കൊൽക്കത്തയ്ക്ക് എടുത്ത് കാട്ടാനുള്ളത്. ആർസിബിക്കായി ക്രുണാൽ പാണ്ഡ്യ എറിഞ്ഞിട്ടു. വെടിക്കെട്ട് മറുപടിയുമായി ഫിൽ സോൾട്ട് കളം നിറഞ്ഞു. ഇത് സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കോഹ്‍ലിക്കും സഹായമായി.
ചെപ്പോക്കിൽ രജത് പാട്ടിദാർ മുന്നിൽ നിന്ന് നയിച്ചു. സോൾട്ടും പടിക്കലും ടിം ഡേവിഡും നൽകിയത് നിർണായക സംഭാവനകൾ. ഭുവനേശ്വർ കുമാർ പന്തെടുത്തത് ഹേസൽവുഡിനും ഗുണം ചെയ്തു. ഒത്തിണക്കത്തോടെ ആർസിബി മുന്നേറുന്നു. പലതവണ കൈവിട്ടുപോയ കിരീടത്തിലേക്ക് ഈ ടീമിന് എത്താൻ സാധിക്കും. പക്ഷേ കാലിസും ഡിവില്ലിയേഴ്സും ക്രിസ് ഗെയ്ലും കൈവിട്ട കനകകിരീടത്തിലേക്ക് ഇനിയും ദുരമേറെയുണ്ട്.
Content Highlights: IPL 2025 is witnessing more strongest version of RCB