![search icon](https://www.reporterlive.com/assets/images/icons/search.png)
കൊളംബോ : ഹോസ്റ്റലിലെ മൂട്ടകളെ തുരത്താനായി പുക പ്രയോഗിച്ചതോടെ വിഷപ്പുക ശ്വസിച്ച് രണ്ട് വിദേശ വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ശ്രീലങ്കയിലെ മിറക്കിൾ കൊളംബോ സിറ്റി ഹോസ്റ്റലിൽ താമസിക്കാനെത്തിയ ബ്രിട്ടൻ, ജർമൻ സ്വദേശികളായ യുവതികൾക്കാണ് കീടനാശിനി പ്രയോഗത്തിൽ ജീവൻ നഷ്ടമായത്. ജർമൻകാരിയായ നദീൻ റാഗുസേ, ഡെർബി സ്വദേശിയായ എബോണി മക്റ്റോൻഷ് എന്നിവരാണ് മരിച്ചത്.
മൂട്ടശല്യം ഒഴിവാക്കാനായി ഹോസ്റ്റൽ അധികൃതർ കീടനാശിനി ഉപയോഗിച്ച് ഹോസ്റ്റൽ പുകച്ചിരുന്നു. ഇതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം നേരിട്ട ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോസ്റ്റലിലുണ്ടായിരുന്ന മറ്റ് ആളുകൾക്കും ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചതിന് പിന്നാലെ ചികിത്സ തേടിയിട്ടുണ്ട്.
ശ്വാസ തടസം, ഛർദ്ദി, തലകറക്കം മുതലായ ലക്ഷണങ്ങളാണ് പലർക്കും അനുഭവപ്പെട്ടത്. മരിച്ച യുവതികളുടെ പോസ്റ്റ്മോർട്ടം ബന്ധുക്കളെത്തിയ ശേഷം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഹോസ്റ്റൽ അടച്ചുപൂട്ടി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമായിരിക്കും പ്രവർത്തനാനുമതിയുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക
contenthighlights : Pesticides were smoked in the hostel to get rid of bed bugs; young girls had a tragic end.