
വാഷിംഗ്ടൺ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിയെ അമേരിക്കയിൽ നിന്ന് നാടുകടത്താൻ പദ്ധതിയില്ലെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോൾ തന്നെ ഹാരിക്ക് ഭാര്യയുമായി മതിയായ പ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ട് നാടുകടത്താൻ തനിക്ക് പദ്ധതിയില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം.
'എനിക്ക് അത് ചെയ്യാൻ താൽപ്പര്യമില്ല. കാരണം ജീവിതത്തിൽ ഇതിനകം തന്നെ നിരവധി പ്രശ്നങ്ങൾ ഹാരിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ വെറുതെ വിടും. ഭാര്യയുമായി അയാൾക്ക് മതിയായ പ്രശ്‌നങ്ങളുണ്ട്. അവർ ഭയങ്കരിയാണ്," ട്രംപ് പറഞ്ഞു.
നേരത്തെ, ബൈഡൻ ഭരണകൂടം ഹാരി-മേഗൻ ദമ്പതികൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ട്രംപ് ആരോപിക്കുകയും ഹാരിയെ പലപ്പോഴും പരിഹസിക്കുകയും ചെയ്തിരുന്നു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് ഹെറിറ്റേജ് ഫൗണ്ടേഷൻ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചുമതലയേറ്റെടുത്തതിന് ശേഷം ട്രംപ് ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചതും നിലപാട് വ്യക്തമാക്കിയതും.
പാവം ഹാരിയെ മൂക്കുകയറിട്ട് നടത്തുകയാണ് എന്നായിരുന്നു നേരത്തെ മേഗനെതിരെയുള്ള ട്രംപിന്‍റെ പരിഹാസം. മുൻകാലങ്ങളിൽ നടി മേഗൻ ട്രംപിന്റെ കടുത്ത വിമർശകയായിരുന്നു. ട്രംപിനെ "സ്ത്രീവിരുദ്ധൻ" എന്ന് മേഗൻ വിളിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് പദവിയിലുള്ളയാൾ സാധാരണയായി വ്യക്തിഗത വിസ തീരുമാനങ്ങളിൽ ഇടപെടാറില്ല. ട്രംപിന്റെ അഭിപ്രായങ്ങളോട് ദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Donald Trump reveals no deportation for Prince Harry