
കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്ന് ക്ഷണമില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ന് സൗദി അറേബ്യയിൽ വെച്ചാണ് റഷ്യ- യുഎസ് ചര്‍ച്ച നടക്കുക. യുഎസിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. റഷ്യയുമായി ചർച്ച നടത്തുമ്പോൾ യുക്രെയ്നും ചർച്ചയിൽ പങ്കെടുക്കുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് നേരത്തെ പറഞ്ഞിരുന്നു. യുക്രെയ്നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, വൈറ്റ് ഹൗസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിയവരാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. റഷ്യയിൽ നിന്ന് ആരാണ് പങ്കെടുക്കുന്നത് വ്യക്തമല്ല. സമാധാനം കൊണ്ടുവരുന്നതിനും സംഘർഷങ്ങൽ അവസാനിപ്പിക്കുന്നതിനുമാണ് ചർച്ച നടത്തുന്നതെന്ന് യുഎസ് പ്രതിനിധി മൈക്കൽ മക്കോൾ മാധ്യമങ്ങളോട് പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളുടെ യോഗവും ഇന്ന് പാരീസില്‍ നടക്കും. സമാധാന ചര്‍ച്ചകളില്‍ നിന്നും യൂറോപ്പിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് യോഗം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉച്ചകോടിയിലേക്ക് യൂറോപ്യൻ നേതാക്കളെ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ.
Content Highlights: Ukraine is not invited to the talks to end the war between Ukraine and Russia