യുഎസിന് വഴങ്ങി സെലൻസ്‌കി; ട്രംപുമായുള്ള വാഗ്വാദത്തിൽ മാപ്പ്; സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പ്രതികരണം

ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താനും സംഘവും തയ്യാറാണെന്ന് സെലൻസ്‌കി

dot image

കീവ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രെയ്ന്‍ പ്രസിഡന്‍ഫ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാഗ്വാദത്തില്‍ സെലന്‍സ്‌കി മാപ്പ് പറഞ്ഞു. ആരും അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നാണ് പ്രതികരണം. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കേണ്ട സമയമാണിതെന്നും സെലന്‍സ്‌കി പറഞ്ഞു. എക്‌സിലൂടെയായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

സമാധാന ചര്‍ച്ചകള്‍ക്കും സഹകരണത്തിനും തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. വൈറ്റ് ഹൗസ് കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയില്‍ നടക്കാത്തതില്‍ ഖേദമുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താനും സംഘവും തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കും. യുക്രെയ്‌നിന്റെ സുരക്ഷക്കായി ഏത് കരാറിലും ഒപ്പിടാന്‍ തയാറാണ്. യു എസ് സഹായങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു വൈറ്റ് ഹൗസില്‍ ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. തുടക്കത്തില്‍ സമാധാനപരമായി തുടങ്ങിയ ചര്‍ച്ച പിന്നീട് വാഗ്വാദത്തിലാണ് കലാശിച്ചത്. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് സെലന്‍സ്‌കിയെ ചൊടിപ്പിച്ചു. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടക്കുകയായിരുന്നു. സെലന്‍സ്‌കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലന്‍സ്‌കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സെലന്‍സ്‌കി വൈറ്റ് ഹൗസ് വിട്ടു. ഇതിന് പിന്നാലെ അമേരിക്കയ്ക്കും ട്രംപിനും നന്ദി പറഞ്ഞ് സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു.

Content Highlights- President Volodymyr Zelensky says Ukraine ready to work on peace deal

dot image
To advertise here,contact us
dot image