
വാഷിങ്ടണ്‍: ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതര്‍. ഇരുവര്‍ക്കുമൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹേഗും അലക്‌സാണ്ടറും സുരക്ഷിതരായി പേടകത്തില്‍ നിന്നിറങ്ങി. പുലർച്ചെ 4.17നാണ് ആദ്യം നിക് ഹേഗിനെയും പിന്നാലെ അലക്‌സാണ്ടര്‍, സുനിത, വില്‍മോര്‍ എന്നിവരെയും പുറത്തെത്തിച്ചത്. എല്ലാവരോടും സന്തോഷത്തോടെ കൈവീശിയാണ് സുനിതയും വില്‍മോറും പേടകത്തില്‍ നിന്നിറങ്ങിയത്. യാത്രികരെ ഹെലികോപ്റ്ററില്‍ ഹൂസ്റ്റലിലെത്തിക്കും. സുരക്ഷിതമായി കപ്പലിലെത്തിയ പേടകത്തിലെ റിക്കവറി 30 മിനിറ്റിനകമാണ് പൂര്‍ത്തിയാക്കിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു പേടകത്തിന്റെ സ്പ്ലാഷ് ഡൗണ്‍ വിജയകരമായത്. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പാരച്ച്യൂട്ടുകളുടെ സഹായത്തോടെയാണ് പതിച്ചത്. ഫ്‌ലോറിഡയ്ക്ക് സമീപമായിരുന്നു ഇത്. പേടകത്തിലെ യാത്രികരെ അമേരിക്കന്‍ സൈന്യത്തിന്റെ കപ്പലുകളിലാണ് നാസ സുരക്ഷിതമായി തിരികെ എത്തിച്ചത്.
ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
Content Highlights: Sunita Williams and Buch wilmore are safe