
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചികിത്സ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി റോമിലെ ജെമിലി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സെര്‍ഗിയോ അലിഫേരി. അദ്ദേഹത്തെ സമാധാനത്തില്‍ മരിക്കാന്‍ വിടുന്ന കാര്യം ആലോചിച്ചിരുന്നുവെന്നും അലിഫേരി പറഞ്ഞു. ഇറ്റാലിയന്‍ പത്രം കൊറിയെറെ ഡെല്ല സെറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലിഫേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'ചികിത്സ നിര്‍ത്തി അദ്ദേഹത്തെ വെറുതെ വിടുക അല്ലെങ്കില്‍ മറ്റ് അവയവങ്ങളെ ബാധിക്കുമെങ്കിലും സാധ്യമായ എല്ലാ മരുന്നും ചികിത്സയും നല്‍കുക എന്ന വഴിയാണ് മുന്നിലുണ്ടായത്. അവസാനം ഞങ്ങള്‍ ഈ വഴി തിരഞ്ഞെടുത്തുന്നു', അലിഫേരി പറഞ്ഞു. മാര്‍പാപ്പയുടെ നഴ്‌സായ മസ്സിമിലാനോ സ്ട്രാപ്പെറ്റിയാണ് ചികിത്സ തുടരാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നുവെന്നും അലിഫേരി കൂട്ടിച്ചേര്‍ത്തു. ആദ്യദിവസം മുതല്‍ തന്നെ തന്റെ അവസ്ഥയെക്കുറിച്ച് സത്യസന്ധമായി തന്നോട് തുറന്ന് പറയണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നതായും അലിഫേരി പറഞ്ഞു.
നിലവില്‍ തന്റെ വസതിയായ കാസ സാന്റ മാര്‍തയിലാണ് മാര്‍പാപ്പ താമസിക്കുന്നത്. ശ്വാസകോശ സംബന്ധിയായതും ചലനസംബന്ധമായതുമായ ചികിത്സ, വോയിസ് റിക്കവറി തുടങ്ങിയ ചികിത്സ നല്‍കുന്നതായാണ് വത്തിക്കാന്‍ അറിയിക്കുന്നു. 24 മണിക്കൂറും മാര്‍പാപ്പയ്ക്ക് ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഈ മാസം 23നാണ് മാര്‍പാപ്പ ചികിത്സ പൂര്‍ത്തിയായി ആശുപത്രി വിടുന്നത്. ആശുപത്രിയിലുണ്ടായിരുന്ന സമയത്ത് മാര്‍പാപ്പയ്ക്ക് നിരവധി തവണ ശ്വാസതടസം നേരിട്ടിരുന്നു. അതില്‍ രണ്ട് തവണയുണ്ടായ ശ്വാസ തടസം ഏറ്റവും അപകടം പിടിച്ചതായിരുന്നുവെന്നും അലിഫേരി കൂട്ടിച്ചേര്‍ത്തു.
Content Highlights: Pope s treatment stopped doctor says he should be allowed to die peacefully says doctor