
വാഷിങ്ടൺ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ഇന്ത്യയുടെ ഉദ്യമത്തിൽ പിന്തുണ അറിയിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്. പഹൽഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനുമുന്നിലെത്തിക്കണ്ടേതുണ്ടെന്നും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും തുൾസി ഗബ്ബാർഡ് പറഞ്ഞു.
'ഈ ഹീനമായ ആക്രമണത്തിന് ഉത്തരവാദികളായവരെ വേട്ടയാടുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, നിങ്ങളെ പിന്തുണയ്ക്കുന്നു" എന്ന് എക്സിലൂടെയാണ് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചത്. നേരത്തെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദിയെ ഫോണിൽ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, കശ്മീരിൽ പലയിടത്തും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുദ്ധസമാനമായ സാഹചര്യമാണ് പഹൽഗാമിലും സമീപപ്രദേശങ്ങളിലുമുളളത്. പഹൽഗാമിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യ ശക്തമായ തിരിച്ചടിക്കാനുളള നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ലഷ്‌കർ ഇ തൊയ്ബ കമാൻഡർ അൽത്താഫ് ലല്ലിയുടെ കൊലപാതകത്തെ അതിന്റെ ആദ്യ പടിയായി കാണാം.
ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ലല്ലിയെ വധിച്ചത്. പഹൽഗാമിൽ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. ഇന്നലെ രാത്രിയാണ് ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ക്ക് എന്നിവരുടെ വീടുകൾ തകർത്തത്. ആദിൽ അനന്ത്‌നാഗ് സ്വദേശിയും ആസിഫ് പുൽവാമ സ്വദേശിയുമാണ്.
Content Highlights: US Spy Chief To PM Modi On Kashmir Attack