
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന കെ കെ ഷൈലജയുടെ പ്രതിച്ഛായ തകര്ക്കുന്നതിന് സിപിഐഎമ്മിലെ ഒരു വിഭാഗം അണിയറയില് പ്രവര്ത്തിച്ചെന്ന് ആര്എംപിഐ നേതാവ് കെ കെ രമ എംഎല്എ. മുഖ്യമന്ത്രി പിണറായി വിജയനും പി ജയരാജനും ടീച്ചര് തോല്ക്കണം എന്ന് ആഗ്രഹിച്ചെന്നും കെ കെ രമ ആരോപിച്ചു.
പ്രതിച്ഛായ തകര്ത്ത് രാഷ്ട്രീയമായി ഒതുക്കാനുള്ള പൊടിക്കൈകളുടെ ഭാഗമായാണ് കാഫിര് പോസ്റ്റുകളടക്കം ഉണ്ടായത്. ടീച്ചര് ജാഗ്രത പുലര്ത്തിയില്ലെന്നും കെ കെ രമ പറഞ്ഞു.
മണ്ഡലത്തില് വിജയിച്ച ഷാഫി പറമ്പിലിന് 5,57,528 വോട്ടുകളാണ് ലഭിച്ചത്. ശൈലജയ്ക്ക് 4,43,022 വോട്ടുകളും. ബിജെപി സ്ഥാനാര്ഥി പ്രഫുല് കൃഷ്ണന് 1,11,979 വോട്ടുകള് നേടി. 1,14,506 എന്ന വലിയ ഭൂരിപക്ഷമാണ് ഷാഫിക്ക് ലഭിച്ചത്.
2019ല് ആകെ പോള് ചെയ്തതിന്റെ 41.49% വോട്ടാണ് വടകരയില് എല്ഡിഎഫ് സ്ഥാനാര്ത്ഥി പി ജയരാജന് നേടിയത്. എന്നാല് ഇക്കുറി കെ കെ ശൈലജക്ക് 39.74% വോട്ട് മാത്രമേ നേടാന് കഴിഞ്ഞുള്ളൂ. അതേ സമയം 50.01% വോട്ടാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ 49.43% വോട്ടാണ് യൂഡിഎഫ് നേടിയത്. എന്ഡിഎ കഴിഞ്ഞ തവണത്തെ 7.52%ത്തില് നിന്ന് 10.4%ലേക്ക് വോട്ട് വര്ധിപ്പിച്ചു.
ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില് ഒന്നായ തലശേരിയില് മാത്രമേ ലീഡ് നേടാന് കഴിഞ്ഞുള്ളൂ. വലിയ ലീഡ് പ്രതീക്ഷിച്ച തലശേരി മണ്ഡലത്തില് 8630 വോട്ട് മാത്രമേ ലീഡ് ലഭിച്ചുള്ളൂ. 2019ല് തലശേരി എല്ഡിഎഫിന് 11,469 വോട്ട് ലഭിച്ചിരുന്നു. മറ്റ് മണ്ഡലങ്ങളായ കൂത്തുപ്പറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെല്ലാം ഷാഫി പറമ്പിലിനൊപ്പം നിന്നു.
കണ്ണൂര് ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങള്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നിവിടങ്ങളില് വലിയ ഭൂരിപക്ഷം നേടുകയായിരുന്നു എല്ഡിഎഫ് ലക്ഷ്യം. ഇതിലൂടെ യുഡിഎഫ്, നാദാപുരം, കുറ്റ്യാടി, വടകര, കൊയിലാണ്ടി മണ്ഡലങ്ങളിലുണ്ടാക്കുന്ന മുന്നേറ്റത്തെ തടഞ്ഞ് ചെറിയ വോട്ടിനെങ്കിലും ജയിക്കുമെങ്കിലും എല്ഡിഎഫ് കണക്കുകൂട്ടി എന്നാല് കൂത്തുപറമ്പും പേരാമ്പ്രയും കൈവിട്ടു. തലശേരിയില് പ്രതീക്ഷിച്ചതിന്റെ പകുതി പോലും വോട്ട് കിട്ടിയില്ല