
തൃശൂർ: ജില്ലയിലെ കോൺഗ്രസ്സിൽ വീണ്ടും പോസ്റ്റർ യുദ്ധം മുറുകുന്നു. ഡിസിസി പരിസരത്തും നഗരത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി പരിശോധിക്കുന്ന കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് പോസ്റ്ററിലെ ആവശ്യം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കൂട്ടായ്മയുടെ പേരിലുള്ള പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ പരാജയപ്പെട്ടപ്പോൾ ഇത്തരത്തിൽ ഡിസിസിക്ക് മുൻപിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരന് വേണ്ടി അവസാന നിമിഷം വഴിമാറികൊടുത്ത ടി എൻ പ്രതാപനെതിരെയായിരുന്നു അന്ന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
നാടകീയമായ നിരവധി സംഭവങ്ങളാണ് തോൽവിക്ക് ശേഷം തൃശൂർ കോൺഗ്രസിൽ ഉണ്ടായത്. തോൽവി പരിശോധിക്കാൻ കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കെ സി ജോസഫും ആർ ചന്ദ്രശേഖരനും തൃശൂർ ഡിസിസിയിലെത്തി വിവരങ്ങളും ശേഖരിച്ചിരുന്നു. തോൽവിക്കും പിന്നാലെയുണ്ടായ ഡിസിസി ഓഫിസിലെ കൂട്ടത്തല്ലിനും പിന്നാലെ ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ രാജിവെച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടണമെന്നാണ് പുതിയ പോസ്റ്റർ പതിച്ചവരുടെ ആവശ്യം.
Content Highlights: Posters at congress loss at thrissur