കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. തളിപ്പറമ്പിൽ നടക്കുന്ന സമ്മേളനത്തിൻ്റെ അവസാന ദിനമായ ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയർ മാർച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടർന്നേക്കുമെന്നാണ് സൂചന. നേരത്തെ 2019-ൽ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്തായിരുന്നു എം വി ജയരാജനെ താൽക്കാലിക ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി ജയരാജൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് എം വി ജയരാജൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എം വി ജയരാജൻ മത്സരിക്കാനിറങ്ങിയപ്പോൾ കുറച്ച് നാൾ സെക്രട്ടറി പദവിയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ കണ്ണൂരിൽ സുധാകരനോട് പരാജയപ്പെട്ടതോടെ എം വി ജയരാജൻ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളുടെ സാഹചര്യത്തിൽ എം വി ജയരാജൻ ഒഴിഞ്ഞേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പകരം ടി വി രാജേഷ്, കെ കെ രാഗേഷ് എന്നിവരുടെ പേരുകളും ഉയർന്ന് കേട്ടിരുന്നു. എന്നാൽ നേതൃതലത്തിൽ നടന്ന അവസാനവട്ട കൂടിക്കാഴ്ചകളിൽ എം വി ജയരാജൻ തന്നെ തുടരട്ടെ എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.
ഇതിനിടെ പുതിയ ജില്ലാ കമ്മിറ്റിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ ഇടംപിടിക്കുമെന്നാണ് സൂചന. നിലവിൽ സിപിഐഎം ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായ എം വി നികേഷ് കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ പുതിയതായി ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം.
ഇന്നലെ പ്രതിനിധികൾ നടത്തിയ പൊതുചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും എം വി ജയരാജനും മറുപടി നൽകി. രണ്ട് മണിക്കൂറോളം സമയമെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. പി പി ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികൾ പൊതുചർച്ചയിൽ നിലപാട് പറഞ്ഞിരുന്നു. സമ്മേളനത്തിൽ ഉയർന്ന ചർച്ചകളെ പൂർണ്ണമായും തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അദ്ധ്യാത്മ രാമായണത്തിലെ വരികൾ ഉദ്ധരിച്ചായിരുന്നു ദിവ്യക്ക് എതിരായ മുഖ്യമന്ത്രിയുടെ വിമർശനം. 'താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ' എന്ന് ദിവ്യയെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അതേസമയം, ദിവ്യയെ പൂർണ്ണമായും മുഖ്യമന്ത്രി തള്ളിയതുമില്ല. ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ല. ദീർഘകാലത്തെ അനുഭവത്തിലൂടെയാണ് നേതാവ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടിയെന്നും വ്യക്തമാക്കി. ആ സഖാവിന് തിരിച്ച് വരാൻ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുതോമസ് വിഷയത്തിൽ പി ജയരാജന് നേരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യക്കെതിരായ സംഘടനാ നടപടിയെ എതിർത്തും അനുകൂലിച്ചും സമ്മേളനത്തിൽ ചർച്ച ഉയർന്ന് വന്നിരുന്നു. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമർശനമാണ് ഉയർന്നത്. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. തലശ്ശേരി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. പി പി ദിവ്യയുടെ നടപടിയെയും ഒരു വിഭാഗം പ്രതിനിധികൾ വിമർശിച്ചു. ദിവ്യ ചെയ്തത് ശരിയായില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നേരത്തെ പി ജയരാജന് എതിരെയും വിമർശനം ഉയർന്നിരുന്നു. മനു തോമസിനെതിരെ പി ജയരാജൻ നടത്തിയ പ്രതികരണമാണ് വിമർശനത്തിനിടയാക്കിയത്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞ മനു തോമസിനെതിരെ നടത്തിയ പ്രതികരണം തെറ്റായിരുന്നു. മുതിർന്ന ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട രീതിയിലായിരുന്നില്ല പ്രതികരണമെന്നുമായിരുന്നു വിമർശനം.
പയ്യന്നൂരിൽ സംഘടനാ പ്രശ്നങ്ങളുടെ പേരിലും സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് പൊതുചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നത്. പയ്യന്നൂരിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും ഏരിയ സമ്മേളനത്തിലും വിഭാഗീയത ഉണ്ടായിരുന്നുവെന്നുമായിരുന്നു പൊതുചർച്ചയിൽ പങ്കെടുത്ത പിണറായി ഏരിയയിൽ നിന്നുള്ള പ്രതിനിധികളുടെ വിമർശനം. വിഭാഗീയത അവസാനിപ്പിക്കാൻ ജില്ലാ കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നിരുന്നു. പയ്യന്നൂരിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനം ഉന്നയിച്ചിരുന്നു.
Content Highlights: CPIM Kannur district conference will conclude today