കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വീഴ്ച സംഭവിച്ചോ എന്ന കാര്യം പരിശോധിക്കുമെന്നും പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും ആലുവ ഡിവൈഎസ്പി ടി ആർ രാജേഷ് പറഞ്ഞു.
ആഭ്യന്തര ടെര്‍മിനലിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുകാരനായ മകന്‍ റിഥാന്‍ ജജു ആണ് മരിച്ചത്. ഉച്ചയോടെ രാജസ്ഥാനില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു റിഥാനും കുടുംബവും. വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ കുടുംബം ചായ കുടിക്കുന്നതിനായി ഒരു കടയില്‍ കയറി. ഇതിനിടെ റിഥാനും മൂത്ത സഹോദരനും കടയുടെ മുൻവശത്തെ പൂന്തോട്ടത്തിൽ ഓടിക്കളിച്ചിരുന്നു.
പൂന്തോട്ടത്തിന് നടുവിലായി ഉണ്ടായിരുന്ന തുറന്ന കുഴിയിലേക്ക് കുട്ടി വീണത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. പത്ത് മിനിറ്റോളമാണ് കുട്ടി മാലിന്യക്കുഴിയിൽ കിടന്നത്. കേരളത്തിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു സംഘം. മൂത്തസഹോദരന്‍ ബഹളംവെച്ചതോടെ മാതാപിതാക്കള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്തെടുത്തു. പുറത്തെത്തിയ ഉടനെ കുട്ടിഛർദിച്ചിരുന്നു. മാലിന്യമായിരുന്നു ഛർദിച്ചത്. ഉടനെ സിപിആർ നൽകുകയും കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൈമാറിയിരിക്കുകയാണ്. നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടു നൽകും. സംഭവത്തിന് ശേഷം കുട്ടിയുടെ മരണത്തിന് ഇടയാക്കിയ മാലിന്യ കുഴി ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
Content Highlight: Police to investigate child's death in nedumabssery airport