തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടികുറയ്ക്കലാണ്. 15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 സാമ്പത്തിക വർഷത്തിൽ വെട്ടി ചുരുക്കിയത്. നിയമസഭാ ചെലവാക്കാൻ അനുമതി നൽകിയ പണം നിയമം ലംഘിച്ചു കൊണ്ടാണ് പദ്ധതികൾ വെട്ടികുറച്ചത്. ഭരണാഘടനാ വിരുദ്ധമായ നടപടിയാണ് ഗവൺമെന്റ് ചെയ്തത്. ന്യൂനപക്ഷ സ്കോളർഷിപ്പികൾ വെട്ടി ചുരുക്കിയത് കൂടാതെ പട്ടിക ജാതി വർഗ പദ്ധതിയിലും വ്യാപകമായ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ടെ'ന്ന് വി ഡി സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് വളരെ അഭിമാനത്തോടു കൂടിയാണ് ധനകാര്യ മന്ത്രി സംസാരിച്ചതെന്നും എന്നാൽ വാസ്തവം അതല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്, ക്ഷേമ പദ്ധതികൾക്ക്, സ്കോളർഷിപ്പ്, ഉൾപ്പെടെയുളള കാര്യങ്ങൾ വെട്ടികുറച്ചിട്ടുണ്ട്. പല പദ്ധതികൾക്കും ബാധ്യത വരുത്തിയിട്ടുണ്ട്. ആ കടബാധ്യത പോലും തീർക്കാനുളള വിഹിതം പോലും ബജറ്റിലില്ല. കൃതമായ രീതയിൽ പോലുമല്ല ബജറ്റ് ക്രമികരിച്ചിരിക്കുന്നത്. വലിയ ബാധ്യതയിലാണ് സർക്കാർ നിൽക്കുന്ന സമയത്തും യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
സപ്ലൈകോയ്ക്ക് 700 കോടി നിലവില്‍ കടമുണ്ട്. അതിനുള്ള പൈസ മാത്രമേ ബജറ്റില്‍ ഉള്ളൂ.ബാധ്യത തീര്‍ക്കാനുള്ള പണം പോലും വെച്ചിട്ടില്ല. ഭൂനികുതിയിൽ വൻ കൊള്ളയാണ് നടത്തിയിരിക്കുന്നത്. ഭീകരമായി വർദ്ധനവാണ് ഭൂനികുതിയിൽ കൊണ്ടുവന്നിരിക്കുന്നത്. ഭൂനികുതി വർദ്ധനവിൽ പ്രതിഷേധമുണ്ട്.അതിനെതിരെ സമര പരിപാടികൾ ആലോചിക്കും. നികുതി പിരിവിലും പരാജയമാണ്. ഇടതു ഭരണം കേരളത്തെ ഇരുപത് വർഷം പിന്നോട്ട് കൊണ്ടുപോയി. സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നു. ചെറുപ്പക്കാരുടെ സംഘം വിദേശത്തേക്ക് പോകുന്നു. സർക്കാർ കേരളത്തെ ദുരന്തത്തിൻ്റെ കാണാക്കയത്തിലേക്ക് തള്ളിവിടുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: Opposition leader VD Satheesan about Kerala budget