കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗം ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചപറ്റി. മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈദ്യ പരിശോധനക്കായി പൊലീസ് നല്‍കിയ അപേക്ഷയില്‍ കേസിന്‍റെ ഗൗരവം ഉള്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ അപേക്ഷ ഗൗരവത്തിലെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഡോക്ടർ പ്രീതിക്കെതിരെ താൻ ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഐസിയു അതിജീവിത റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത് അതാണ്. എങ്കിലും തനിക്ക് ഇതുവരെയായി നീതി ലഭിച്ചിട്ടില്ല. എവിടെയും അതിജീവിതകൾക്ക് ഒരു നീതി ലഭിക്കില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഐജിയുടെ അന്വേഷണം സത്യസന്ധമായാണ് മുന്നോട്ടു പോയിട്ടുള്ളത്. നീതി കിട്ടുന്നത് വരെ പോരാടുമെന്നും അതിജീവിത പറഞ്ഞു.
വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തന്റെ മൊഴി വൈദ്യപരിശോധനയ്ക്കെത്തിയ ഡോക്ടർ രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത പരാതിപ്പെട്ടിരുന്നു. കൂടാതെ പ്രധാന സാക്ഷിയായ സിസ്റ്റർ അനിതയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ മുഖവിലയ്ക്കെടുത്തില്ല, പ്രീതിയ്ക്കനുകൂലമായ കുറ്റപത്രത്തിലില്ലാത്ത പുതിയ സാക്ഷിയെ കൊണ്ടുവന്നുവെന്നും അതിജീവിത ആരോപിച്ചിരുന്നു. ഡോക്ടർക്ക് അനുകൂലമായ പൊലീസ് അന്വേഷണ റിപ്പോർട്ട് ചിലരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിരുന്നു അതിജീവിതയുടെ ആരോപണം.
മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിൽ കഴിയവേ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയിൽ തുടർന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫീസർ തുടങ്ങിയവർ ചേർന്ന് മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു.
Content Highlights: Kozhikode Medical College Failed to Give Medical Checkup in ICU Case Victim Report