![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ ഒരു രൂപ പോലും തന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ലെന്ന് പാതി വില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണൻ. മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ജുഡീഷ്യറിയും ഉൾപ്പെട്ട കേസ് ആയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കോടതിയോട് പറഞ്ഞു. അപേക്ഷകരോടുള്ള ഉത്തരവാദിത്തം നിറവേറ്റും. ആനന്ദകുമാറാണ് എൻജിഒ കോൺഫഡറേഷൻ ചെയർമാൻ. ആനന്ദകുമാർ ഉറപ്പ് നൽകിയ സിഎസ്ആർ ഫണ്ട് കൃത്യമായി ലഭിച്ചില്ലെന്നും അനന്തു കൃഷ്ണൻ വ്യക്തമാക്കി.
അതേസമയം അനന്തുവിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാം എന്ന് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി അറിയിച്ചു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പാതിവില തട്ടിപ്പ് കേസിൽ മാത്യു കുഴൽനാടൻ ഉൾപ്പെടെയുളള രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്.
മാത്യു കുഴൽനാടന് പണം ബാങ്കിലേക്ക് അയക്കാം എന്ന് പറഞ്ഞപ്പോൾ, അത് പണായി തന്നെ കൈമാറിയാൽ മതിയെന്ന് എംഎൽഎ പറഞ്ഞതായും അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. സി വി വർഗീസും മാത്യു കുഴൽനാടനും ആരോപണം നിഷേധിച്ചിട്ടുണ്ട്.
Content Highlights: Anandukrishnan Says He Didn't Give Money to Mathew Kuzhalanadan MLA Half Price Fraud