ആലപ്പുഴ: പുന്നപ്രയിൽ ആളൊഴിഞ്ഞ പറമ്പിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വാടയ്ക്കൽ കല്ലുപുരക്കൽ ദിനേശ് (50) നെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ കൈതവളപ്പിൽ കിരൺ (27) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിന്റെ മാതാപിതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കിരണിന്റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ദിനേശിനെ കൊലപ്പെടുത്തുന്നതിനായി കിരൺ വീടിന് സമീപം വൈദ്യുത കമ്പി ഇട്ടിരുന്നതായി പറയുന്നു. ശനിയാഴ്ച കിരണിന്റെ വീട്ടിലെത്തിയ ദിനേശ് വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് താഴെ വീണു. നിലത്തുവീണ ദിനേശിന്റെ മരണം ഉറപ്പിക്കുന്നതിനായി മറ്റൊരു വൈദ്യുത കമ്പി കൊണ്ട് ഷോക്കേൽപ്പിച്ചെന്നും വിവരമുണ്ട്. മരണം ഉറപ്പിച്ച ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയമുയർന്നത്. എന്നാൽ മൃതദേഹം ലഭിച്ച ഭാഗത്ത് ഷോക്കേൽക്കുന്നതിനുളള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും മാതാപിതാക്കളും കുടുങ്ങുന്നത്. പ്രതിയെ ഇന്ന് പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Content Highlights: Fifty One Year Old Man Died Punnapra Vadakkal Police Suspected Murder