![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കേന്ദ്ര സർക്കാറിന് കീഴിലുള്ള കയർ ബോർഡിൻ്റെ കൊച്ചി ഓഫീസിനെതിരെ ഗുരുതര തൊഴില്‍ പീഡന പരാതി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വനിതാ ഓഫീസര്‍ ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം. സെക്ഷന്‍ ഓഫീസര്‍ ജോളി മധുവാണ് മാനസിക പീഡനത്തെ തുടർന്ന് സെറിബ്രൽ ഹെമിറേജ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെൻ്റിലേറ്ററിൽ തുടരുന്നത്. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ജോളി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവരാണ് തൊഴില്‍ പീഡനം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനും നടപടിയെടുത്തില്ലെന്നും കുടുംബം പറഞ്ഞു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചെന്നും മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി. ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം പറഞ്ഞു.
Content Highlights: Work place harassment in Kochi coir board office