
തിരുവനന്തപുരം : എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ രാജിയിൽ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. രാജിവെക്കാൻ പിസി ചാക്കോയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു റിപ്പോർട്ടറിൻ്റെ മോർണിംഗ്ഷോയായ കോഫി വിത്ത് അരുണിൽ വനംമന്ത്രിയുടെ പ്രതികരണം. രാജിക്കത്ത് കൊടുക്കുന്ന വേളയിൽ അദ്ദേഹം തന്നെ വിളിച്ചിരുന്നു. രാജി വെക്കുന്നതിന് മുൻപ് ഇക്കാര്യം തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എൻസിപിക്ക് വളരെ നിർണായകമാണ്. പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കേണ്ട എന്ന് കരുതിയാകും ചാക്കോ രാജിവെച്ചത്. പാർട്ടിയിൽ സ്ളിപ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആർക്കും ആലോചിക്കാൻ കഴിയില്ല. രാജിവെച്ചാലും എല്ലാവരും ചേർന്ന് ഒത്തൊരുമയോടെ മുന്നോട്ട് പോകും എന്നും വനംമന്ത്രി വ്യക്തമാക്കി.
അതേ സമയം പിസി ചാക്കോ പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായി പെരുമാറണമായിരുന്നു എന്നും ശശീന്ദ്രൻ വിമർശിച്ചു. സീനിയർ നേതാക്കന്മാരെ പിസി ചാക്കോ കേൾക്കണമായിരുന്നു. കേരളത്തിൽ ഇടത്പക്ഷ രാഷ്ട്രീയത്തിന് പുറത്തുള്ള രാഷ്ട്രീയത്തിൽ ചാക്കോയ്ക്ക് സാധ്യതയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
അതേ സമയം എൻസിപി പ്രസിഡന്റായി തോമസ് കെ തോമസിനെ നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എല്ലാവരും യോഗ്യരല്ലേ എന്നും പൊതുജീവിതത്തിലെ അനുഭവവും പരിചയസമ്പത്തും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം ആണെന്നും ശരത് പവാർ എന്ത് തീരുമാനം എടുത്താലും അതിനോട് പാർട്ടി അംഗങ്ങളെല്ലാം പൂർണമായി സഹകരിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ആര് എൻസിപി പ്രസിഡന്റായാലും താൻ സഹകരിക്കുമെന്നും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. അടുത്ത എൻസിപി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ചർച്ച പാർട്ടിയിൽ സജീവമാണ്. അതേ സമയം മന്ത്രിമാറ്റ ചർച്ചയിലും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ അത്തരത്തിലൊരു ചർച്ച പാർട്ടിയിലില്ല..ശരദ് പവാർ തന്നോട് രാജിവെയ്ക്കാൻ പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും താൻ രാജിവെയ്ക്കും. പക്ഷേ മന്ത്രിസഭയിൽ എൻസിപിയുടെ പാർട്ടി പ്രതിനിധി ഉണ്ടായിരിക്കണം എന്ന ഒറ്റ ഉപാധി മാത്രമേ തനിക്ക് ഉള്ളൂവെന്നും എകെ ശശീന്ദ്രൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
content highlights : A K Saseendran reacts on NCP president PC Chacko's Resignation