![search icon](https://www.reporterlive.com/assets/images/icons/search.png)
ആലപ്പുഴ: ചേര്‍ത്തലയില്‍ കെട്ടിടത്തില്‍ നിന്നും വീണ് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കല്ലറ തുറന്ന് മൃതദേഹം ഇന്നലെ പുറത്തെടുത്ത് പരിശോധനയ്ക്ക് കൈമാറിയിരുന്നു. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് അമ്മ വീണതെന്ന മകളുടെ മൊഴിയാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തിയത്. പിന്നാലെ മരിച്ച സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജനുവരി 8 നാണ് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്ന സജി കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. വൈകിട്ട് സംസ്‌കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകള്‍ അച്ഛനെതിരെ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്.
സംഭവ ദിവസം രാത്രി അച്ഛന്‍ അമ്മയുടെ തല ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചെന്നും അങ്ങനെയാണ് ഗുരുതരാവസ്ഥയിലായതെന്നുമാണ് മൊഴി. അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മകൾ പൊലീസിനോട് പറഞ്ഞു. പിതാവില്‍ നിന്നും ഭീഷണി തുടര്‍ന്നതോടെ മകൾ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റു കിടന്നിട്ടും സജിയെ പിതാവ് ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സജി വീടിനകത്ത് ഒന്നരമണിക്കൂറോളം രക്തം വാര്‍ന്നു കിടന്നെന്നും മകൾ പൊലീസിന് മൊഴി നല്‍കിയിരുന്നു. നിലവില്‍ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights: alappuzha women saji postmortem Today