മന്ത്രിയുടേത് മരിച്ചവരെ അപമാനിക്കുന്ന പ്രസ്താവന;വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല;വി ഡി സതീശൻ

' ചൂട് കൂടിയാൽ ആനയിറങ്ങാനുള്ള സാധ്യതയുണ്ട്. പക്ഷെ സർക്കാർ നിസ്സം​ഗരായി തുടരുകയാണ് '

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള വന്യ ജീവി ആക്രമണങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'തുടർച്ചയായി ആന ചവിട്ടിയുള്ള മരണം ഉണ്ടാവുകയാണ്. ചൂട് കൂടിയാൽ ആനയിറങ്ങാനുള്ള സാധ്യതയുണ്ട്. പക്ഷെ സർക്കാർ നിസ്സം​ഗരായി തുടരുകയാണ്. വനത്തിലുള്ളിലേക്ക് പോയതുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നാണ് പറയുന്നത്. വിധിക്ക് വിട്ട് കൊടുക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്. വനാതിർത്തിക്ക് പുറത്താണ് ആക്രമണം ഉണ്ടായത്. മരിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് വനം വകുപ്പും വനം വകുപ്പ് മന്ത്രിയും പറഞ്ഞ'തെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് ചൂണ്ടിക്കാണിച്ചു.



അതേ സമയം, നിയമസഭയിൽ രണ്ടാംദിവസവും സ്പീക്കറും പ്രതിപക്ഷ നേതാവും വാക്പോര് തുടർന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം സ്പീക്കർ എ എൻ ഷംസീർ സ്ഥിരം തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറച്ചുവെന്ന് പ്രസംഗിച്ച് തുടങ്ങിയ പ്രതിപക്ഷനേതാവ് ഗ്രാന്റ് കിട്ടാത്തതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുകയാണെന്നും പറഞ്ഞു. ഇതിനിടെയായിരുന്നു സ്പീക്കറിന്റെ ഇടപെടൽ.

പ്രസംഗം നീളുകയാണെന്നും, പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം ഒന്നാകെ ബഹളം വെയ്ക്കുകയായിരുന്നു. എന്തു കൊണ്ടാണ് തന്റെ പ്രസംഗം തടസപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തന്നെ തടസപ്പെടുത്തിക്കൊണ്ടു സഭ നടത്തിക്കൊണ്ടുപോകാനാണോ സ്പീക്കർ ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. താന്‍ പ്രസംഗം തടസ്സപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഒമ്പതാം മിനിറ്റില്‍ മാത്രമാണ് ഇടപെട്ടതെന്നും സ്പീക്കര്‍ അറിയിച്ചു.

ഇതോടെ പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ 'ടീമിനെ' തിരിച്ചുവിളിക്കാൻ സ്പീക്കർ പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെട്ടു. പ്രസംഗിക്കുന്നത് തന്റെ അവകാശമാണെന്നും സ്പീക്കറുടെ ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. അന്തിമ ധനാഭ്യര്‍ഥന, ചര്‍ച്ച ഇല്ലാതെ സഭ പാസാക്കുകയായിരുന്നു . മുന്‍ മന്ത്രി എ പി അനില്‍കുമാറാണ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എസ് സി-എസ്ടി വിഭാഗങ്ങളുടെ 512 കോടിയുടെ പദ്ധതികള്‍ ഈ ജനുവരിയില്‍ 390 കോടിയായി വെട്ടിച്ചുരുക്കിയെന്ന് കുറ്റപ്പെടുത്തി.

content highlights- 'Elephant trampling deaths continue, government is doing nothing'; VD Satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us