![search icon](https://www.reporterlive.com/assets/images/icons/search.png)
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ലഭിച്ചത് നിയമാനുസൃത പരോൾ മാത്രമെന്ന് കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ടി പി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിനും എം വി ജയരാജൻ മറുപടി പറഞ്ഞു. തങ്ങൾക്ക് ആരെയാ പേടി, വെടിക്കെട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ട എന്നായിരുന്നു എം വി ജയരാജന്റെ മറുപടി. ടി പി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുമ്പോൾ സിപിഐഎമ്മിന് എന്തിനാണ് ഇത്ര പേടിയെന്ന് വി ഡി സതീശൻ ചോദിച്ചിരുന്നു.
ടി പി കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രതികരണത്തിലാണ് പരോൾ കണക്കുകൾ വിവരിച്ചത്. ടി പി കേസ് പ്രതികളിൽ മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികമാണ് പരോൾ ലഭിച്ചത്. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ ഇതുവരെ കൊലയാളി സംഘത്തിന് പരോൾ വാരിക്കോരി നൽകിയതിൻ്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സജിത്ത് എന്നിവർക്കാണ് ആയിരം ദിവസത്തിലധികം പരോൾ ലഭിച്ചത്. കെ സി രാമചന്ദ്രന് 1081, ട്രൗസർ മനോജ് 1068, സജിത്ത് 1078 എന്നിങ്ങനെയാണ് പരോൾ അനുവദിക്കപ്പെട്ട ദിവസങ്ങളുടെ കണക്ക്.
ടി കെ രാജീഷ് 940, മുഹമ്മദ് ഷാഫി 656, ഷിനോജ് 925റഫീഖ് 782, കിർമാണി മനോജ് 851, എം സി അനൂപ് 900 എന്നിങ്ങനെയാണ് മറ്റ് പ്രതികൾക്ക് പരോൾ ലഭിച്ച ദിവസങ്ങളുടെ കണക്ക്. ടി പി വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിയ്ക്ക് 60 ദിവസമാണ് പരോൾ അനുവദിക്കപ്പെട്ടത്. എമർജൻസി ലീവ്, ഓർഡിനറി ലീവ്, കോവിഡ് സ്‌പെഷ്യൽ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്.
Content Highlights: M V Jayarajan on T P Murder Case Accused Parole