
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടം വിവരിച്ച് അപകടത്തിൽ മരിച്ച വടക്കയില്‍ സ്വദേശി രാജന്റെ സഹോദരൻ. അപകട സമയത്ത് താൻ ചേട്ടനൊപ്പം ഉണ്ടായിരുന്നുവെന്നും രാജന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും സഹോദരാൻ മാധ്യമങ്ങളോട് പറഞ്ഞു. കാലിൽ ഒരു വിരലില്ലാത്ത ആളാണ് രാജൻ എന്നും സഹോദരൻ വെളിപ്പെടുത്തി.
കാലിൽ ഒരു വിരലില്ലാത്തതിനാൽ ചേട്ടന് നിൽക്കാൻ പ്രയാസമായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. അതിനാൽ ദേവസ്വം ഓഫീസിന്റെ സമീപത്ത് കസേരയിട്ട് ഇരുത്തിയിരുന്നു. കസേരയിൽ ഇരുന്ന് ആനയുടെ ഫോട്ടോ എടുക്കുകയായിരുന്നു ചേട്ടൻ. അപ്പോഴാണ് പിറകിലെ ആന മുന്നിലെ ആനയെ കുത്തിയത്. താൻ പടിഞ്ഞാറോട്ട് ഓടിയെങ്കിലും ചേട്ടൻ വീണുപോയിരുന്നു. പിന്നീട് വന്ന് നോക്കുമ്പോൾ ചേട്ടനെ കാണാനില്ലായിരുന്നു. തിരച്ചിലിനൊടുവിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ചേട്ടൻ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ചേട്ടന് വെള്ളം കൊടുത്തു. അപ്പോഴേക്കും ബിപി താഴ്ന്നതായും രാജന്റെ സഹോദരൻ പറഞ്ഞു.
ഇന്നലെയാണ് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകൾ ഇടയുകയും മൂന്ന് പേർ മരിക്കുകയും ചെയ്തത്.
രാജന് പുറമേ ലീല, അമ്മു അമ്മ എന്നിവരായിരുന്നു മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉത്സവത്തിന് ആനകൾ ഇടഞ്ഞതിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.
Content Highlights: Rajan's Brother Comment on Kozhikode Koyilandi Elephant Attack