
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് മാത്രമായി വേറെ ചെയ്യാന്‍ പരിമിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
'കേരളം കൊച്ചു തുരുത്താണ്. ഇവിടെ മാത്രമായി ഇടതുപക്ഷത്തിന്റെ എല്ലാ നയങ്ങളും നടപ്പിലാക്കാനുള്ള പരിമിതിയുണ്ട്. ആ പരിമിതിക്കകത്ത് നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്', അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എഐഎസ്എഫ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമല്ല. സ്വതന്ത്രമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. എഐഎസ്എഫ് വാലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്നും ബിനോയ് വിശ്വം നേരത്തെേ പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.
'നിലപാട് എന്താണ്, പോരാട്ടമെന്താണ് എന്ന് സര്‍ക്കാര്‍ മറക്കാന്‍ പാടില്ല. എകെഎസ്ടിയു ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇടതുപക്ഷം ഇടതുപക്ഷമാകാന്‍ വേണ്ടിയാണ്. വിമര്‍ശനം ഇടതുപക്ഷത്തെ ദുര്‍ബലമാക്കലല്ല. ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെ'ന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.
സത്യങ്ങളെ തലകീഴായി കെട്ടിത്തൂക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു. മോദി ഭരണത്തില്‍ വിദ്യാഭ്യാസം ആശയപരമായും സാമൂഹികമായും മലിനപ്പെടുകയാണ്. അധ്യാപനത്തിന്റെ എല്ലാ ഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അറിവിന്റെ എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ് മോദി സര്‍ക്കാരെന്നും ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: Binoy Viswam about private university