
ഗുരുവായൂർ: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ കുത്തേറ്റ കൊമ്പൻ ഗോകുലിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. ആനയുടെ മുറിവുണങ്ങിവരുന്നതായി ഡോക്ടർമാർ അറിയിച്ചു. നിലവിൽ ആനക്കോട്ടയിൽ ചികിത്സയിലാണ് ഗോകുൽ. മരുന്നുകൾ ഒരാഴ്ച കൂടി തുടർന്നേക്കും. ഇതിന് ശേഷം ആനയെ നടത്തി നോക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഗോകുലിനെ കുത്തിയ കൊമ്പൻ പീതാംബരനും ദേവസ്വത്തിന്റെ നിരീക്ഷണത്തിലാണ്. ശനിയാഴ്ച ആനയുടെ രക്തത്തിന്റെ സാമ്പിൾ ശേഖരിച്ചു. വെള്ളിയാഴ്ച വനംവകുപ്പുദ്യോഗസ്ഥർ പരിശോധിച്ചുവെങ്കിലും കോടതിക്ക് റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് വീണ്ടും രക്തസാമ്പിളെടുത്തത്.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂർ ദേവസ്വത്തിന്റെ പീതാംബരനും ഗോകുലും വിരണ്ടോടിയത്. പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന വിരണ്ടോയടിയത് മൂലമുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേരും ആനയുടെ ചവിട്ടേറ്റ് ഒരാളും ഉത്സവത്തിനിടെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിന് സ്ഥിരം വിലക്കേർപ്പെടുത്തിയത്. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ ഒരുമാസം മുൻപ് അപേക്ഷ നൽകണമെന്നും ക്ഷേത്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Content Highlight: Koyilandi Manakulangara Tragedy: Health condition of Elephant Gokul getting better says doctors