
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ രംഗത്ത് റാഗിംഗ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. റാഗിംഗ് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖാദർ കമ്മീഷൻ റിപ്പോർട്ട് ആറുമാസത്തിനകം നടപ്പിലാക്കുമെന്ന് പറഞ്ഞ മന്ത്രി സ്പെഷ്യൽ റൂൾ തയ്യാറായി കഴിഞ്ഞെന്നും അടുത്ത വിദ്യാഭ്യാസ വർഷത്തിന് മുമ്പായി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരും. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഗുണനിലവാര പദ്ധതി നടപ്പാക്കും. കുട്ടികളെ തോൽപ്പിക്കുക എന്നത് സർക്കാർ നയമല്ല. റാഗിംഗ് തടയാൻ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ സ്കൂളുകളിലും റാഗിംഗ് വിരുദ്ധ സെൽ കൊണ്ട് വരും. 183 സ്കൂളുകൾക്ക് എൻഒസി ഇല്ല. അനുമതിയില്ലാത്ത സ്കൂളുകൾ അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് നോട്ടീസ് നൽകും. പല സ്കൂളുകളിലും ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടക്കുന്നുണ്ട്, അത് അനുവദിക്കാനാവില്ല. എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് മുമ്പ് പ്ലസ് വൺ പ്രവേശനം നടക്കുകയാണ്. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഡനമായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ശശി തരൂർ ഭരണാനുഭവപാടവമുള്ള ആളാണ്. തരൂർ പറഞ്ഞത് സത്യമാണ്. സമാനാഭിപ്രായവുമായി ഇനിയും കോൺഗ്രസിൽ നിന്ന് ആളുകൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: v sivankutty says will not allow trade in education