
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ അനുനയനീക്കവുമായി സര്‍ക്കാര്‍. രണ്ട് മാസത്തെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചു. കുടിശ്ശിക നല്‍കാന്‍ 52.85 കോടി രൂപയാണ് അനുവദിച്ചത്. കുടിശ്ശിക തുക നാളെ മുതല്‍ വിതരണം ചെയ്യും. അതേസമയം, ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അതേസമയം തങ്ങള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശാവർക്കർമാരുടെ നിലപാട്. ഓണറേറിയം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ ഫെബ്രുവരി പതിനൊന്നിന് തന്നെ പുറത്തിറക്കിയിരുന്നുവെന്ന് കേരള ആശാഹെല്‍ത്ത് വര്‍ക്കേഴ്‌സ് സംസ്ഥാന അധ്യക്ഷന്‍ വി കെ സദാനന്ദന്‍ ചൂണ്ടിക്കാട്ടി. ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതില്‍ വലിയ പുതുമയില്ല. തുക തങ്ങളുടെ കൈവശം ലഭിക്കാന്‍ ഇനിയും സമയമെടുക്കും. കുടിശ്ശിക ലഭ്യമാക്കുക എന്നതുമാത്രമല്ല തങ്ങളുടെ ആവശ്യം. ഓണറേറിയം വര്‍ധിപ്പിക്കുക എന്നതും പ്രധാന ആവശ്യമാണെന്നും വി കെ സദാനന്ദന്‍ പറഞ്ഞു.
ഓണറേറിയമായി പലര്‍ക്കും ഏഴായിരം രൂപ പോലും ലഭിക്കാറില്ലെന്നും സദാനന്ദന്‍ പറഞ്ഞു. കിട്ടിയാല്‍ തന്നെ ഒരു ദിവസത്തെ വേതനം 233 രൂപയാണ്. ഇന്നത്തെ കാലത്ത് ആ തുക ഉപയോഗിച്ച് ഒരു കുടുംബം പുലര്‍ത്താന്‍ കഴിയില്ല. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. 62 വയസ് തികയുന്ന ആശാവര്‍ക്കര്‍മാര്‍ പിരിഞ്ഞുപോകണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അത്തരത്തില്‍ പിരിഞ്ഞുപോകുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- government release circular of announce two months honorarium for ashaworkers