അതിരപ്പിള്ളിയില്‍ മയക്കുവെടിവെച്ച ആന മയങ്ങിവീണു; ആരോഗ്യസ്ഥിതിയില്‍ ആശങ്ക

ആന എഴുന്നേറ്റ് നിന്നാല്‍ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റാന്‍ സാധിക്കൂ

dot image

കൊച്ചി: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ് അതീവഗുരുതരാവസ്ഥയിലുള്ള ആനയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക. മയക്കുവെടിവെച്ചതിന് പിന്നാലെ മയങ്ങിവീണതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ആന എഴുന്നേറ്റ് നിന്നാല്‍ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റാന്‍ സാധിക്കൂ. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചുവരികയാണ്. ആനയുടെ മസ്തകത്തിനേറ്റ മുറിവിൽ ആരോഗ്യവിദഗ്ധർ മരുന്നുവെച്ചു നൽകി.

ദേഹത്ത് വെള്ളം ഒഴിച്ച് തണുപ്പിച്ച് ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ആനയ്ക്ക് ചുറ്റും കുങ്കിയാനകള്‍ നിലയുറച്ചിട്ടുണ്ട്. ആനയെ ഉയര്‍ത്തുക എന്നത് വെല്ലുവിളിയായിരിക്കുകയാണ്. ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. 6.40 ഓടെ ആനയെ ലൊക്കേറ്റ് ചെയ്തു. വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കിലായിരുന്നു ആന ഉണ്ടായിരുന്നത്. തുടര്‍ന്ന് അരുണ്‍ സക്കറിയയും സംഘവും അവിടേയ്ക്ക് എത്തുകയായിരുന്നു. ആനയെ കോടനാട്ടേയ്ക്ക് കൊണ്ടുപോകുന്നതിനായി കുങ്കിയാനകളും എത്തിയിരുന്നു. 7.15ഓടെ ആനയ്ക്ക് മയക്കുവെടി വെച്ചു. അല്‍പദൂരം നടന്നതിന് പിന്നാലെ ആന മയങ്ങിവീഴുകയായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ അരുണ്‍ സക്കറിയ വ്യക്തമാക്കിയിരുന്നു. ആനയുടെ മസ്തകത്തിലെ മുറിവ് ദിനംപ്രതി വലുതായി വരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

Content Highlights- elephant who injured in head collapsed after drugged in athirappilly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us