
കോഴിക്കോട് : കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ഓമശ്ശേരിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജർ ഷബീർ അലിയെയാണ് തിങ്കളാഴ്ച്ച തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. മാർക്കറ്റിംഗ് ഏജൻസി ഉടമ ഫിറോസ് ഖാനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ഷബീർ ആരോപിക്കുന്നു. ഗുരുതരമായി പരിക്കേറ്റ ഷബീർ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
ബിസിനസ് രംഗത്തെ തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് ഷബീർ പറയുന്നു. വിവിധ സ്ഥലങ്ങളിൽ വെച്ച് ഒരു ദിവസം മുഴുവൻ ഗുണ്ടകൾ തന്നെ ക്രൂരമായി മർദ്ദിച്ചു എന്നും ഷബീർ വെളിപ്പെടുത്തി. അതേ സമയം ഫിറോസിനെതിരെ ഷബീർ കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പരാതി നൽകിയാൽ കുട്ടികളെ അടക്കം ഇല്ലാതാക്കുമെന്ന് ഫിറോസ് ഷബീർ അലിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പണം നൽകി ഫിറോസ് പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഷബീർ അലിയുടെ ഭാര്യ ആരോപിക്കുന്നു. ഒപ്പം ഫിറോസിനെതിരെ പരാതി നൽകിയാൽ ഷബീർ അലിയെ സ്ത്രീ പീഡന പരാതിയിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.
content highlights : The goons beat him up for a whole day; Kozhikode marketing manager kidnapped