
ആലപ്പുഴ: ആലപ്പുഴ അരൂകുറ്റിയിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് കുടുംബം പെരുവഴിയിൽ. അരൂക്കുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രനും കുടുംബവുമാണ് മൂന്ന് ദിവസമായി വീടിന് പുറത്ത് കഴിയുന്നത്. ചൊവ്വാഴ്ചയാണ് വീട് ജപ്തി ചെയ്തത്. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പടെ മൂന്നു പേർ വീടിന് പുറത്താണ്. കുട്ടിയുടെ പുസ്തകം പോലുമെടുക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു.
വായ്പാ കുടിശിക ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തത്. പതിനാല് മാസത്തെ അടവാണ് മുടങ്ങിയത്. രാമചന്ദ്രന്റെ മകനാണ് ലോൺ എടുത്തത്. മകൻ സർക്കാർ ബോട്ട് ഡ്രൈവറാണ്. പിതാവിന്റെ ചികിത്സ മൂലമാണ് തിരിച്ചടവ് മുടങ്ങിയതെന്ന് കുടുംബം പറയുന്നു. നാല് വർഷം മുൻപാണ് ഇവർ 15 ലക്ഷം രൂപ വായ്പ എടുത്തത്. ആറ് വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബം പുതിയ വീട്ടിലേക്ക് മാറിയത് 3 വർഷങ്ങൾ മുൻപാണ്.
content highlights: A family is in crisis after their house was confiscated in Alappuzha Arukuti