
തിരുവനന്തപുരം: ഡൽഹിയിലെ കേരള പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഇരട്ടിയിലധികം ഉയർത്താൻ ശുപാർശ ചെയ്ത് പൊതുഭരണ വകുപ്പ്. പ്രതി വർഷം നിലവിലുള്ള യാത്രാ ബത്ത 11.31 ലക്ഷമാക്കി ഉയർത്താനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്. ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് കെ വി തോമസിൻ്റെ ടി എ കൂട്ടണമെന്ന ആവശ്യം ഉയർന്നത്. യോഗ തീരുമാനങ്ങൾ ധനവകുപ്പിനെ അറിയിക്കും. അതിന് ശേഷം ധനവകുപ്പ് ഫണ്ട് അനുവദിക്കും.
നിലവിൽ പ്രതിവർഷം അഞ്ച് ലക്ഷമാണ് കെ വി തോമസിന് അനുവദിച്ച തുക. ഇതിൽ ചെലവാകുന്ന തുക 6.31 ലക്ഷവുമാണ്, അതുകൊണ്ടാണ് യാത്ര ബത്ത കൂട്ടാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
നേരത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി 12.50 ലക്ഷം കെ വി തോമസിന് ഓണറേറിയം നൽകിയത് വിവാദത്തിന് കാരണമായിരുന്നു. കാബിനറ്റ് റാങ്ക് നൽകിയുളള കെ വി തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് ആണ് കെ വി തോമസ് സിപിഐഎമ്മിൽ ചേരുന്നത്. പിന്നീട് 2023 ൽ ജനുവരിയിലാണ് കെ വി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലുളളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈാവർ എന്നിങ്ങനെയാണ് നിയമനം.
Content Highlights: KV Thomas Travel Allowance is Recommended to be More Than Doubled