
തിരുവനന്തപുരം: വ്യാജമദ്യം തടയാൻ ക്യൂആർ കോഡുമായി ബെവ്കോ. സംവിധാനം ഏപ്രിൽ മാസത്തോടെ നിലവിൽ വരുമെന്നും ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി റിപ്പോർട്ടറിനോട് പറഞ്ഞു. ഒരോ മദ്യക്കുപ്പിക്ക് പുറത്ത് ക്യൂആർ കോഡ് പതിപ്പിക്കും. വ്യാജ മദ്യമാണോയെന്ന് ക്യൂആർ കോഡ് നോക്കി മനസിലാക്കാം. കോഡ് സ്കാൻ ചെയ്താൽ അത് എവിടെ നിന്ന് വാങ്ങിയതാണെന്നും എവിടെ നിർമ്മിച്ചതാണെന്നും കണ്ടെത്താൻ കഴിയും. ആളുകൾ മൂന്ന് ലിറ്ററിൽ കൂടുതൽ മദ്യം വാങ്ങുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ മനസിലാക്കാൻ സാധിക്കും.
ക്യൂആർ കോഡ് ഒരു ട്രാക്ക് ആന്റ് ട്രയ്സ് സംവിധാനമാണ്. ഒരോ മദ്യക്കുപ്പിക്ക് പുറത്തും ക്യൂആർ കോഡ് പതിപ്പിക്കും. ഇതിലൂടെ മദ്യക്കുപ്പിയുടെ എല്ലാ വിവരവും ലഭിക്കുന്നതാണ്. എക്സൈസ് ഉദ്യോഗസ്ഥർക്കും ഇത് ഉപയോഗപ്രദമായിരിക്കുമെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി റിപ്പോർട്ടറിനോട് പറഞ്ഞു.
ഒന്നാം തീയതി ഡ്രൈ ഡേ എന്നത് പഴഞ്ചൻ ആശയമാണെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ബീവറേജസുകൾക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ട്. അതിനായി സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നും ഹർഷിത അട്ടല്ലൂരി റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിന് തടസ്സമാകുന്നുണ്ട്. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നും സിഎംഡി ഉറപ്പുനൽകി.
Content Highlights: Bevco with QR code to prevent fake liquor