
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ആന എഴുന്നള്ളിപ്പിനെതിരെയുള്ള കേസിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കെതിരായ കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ക്ഷേത്രസമിതിയുടെ നിരുപാധികമുള്ള മാപ്പപേക്ഷ അംഗീകരിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തരിക്കരുതെന്ന താക്കീതും കോടതി നൽകി.
ആന എഴുന്നള്ളിപ്പില്‍ ക്ഷേത്ര ഭാരവാഹികളെ മുൻപ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദൂരപരിധി പാലിക്കാതെയാണ് ആനകളെ എഴുന്നള്ളിച്ചതെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരവാഹികള്‍ ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആനകളുടെ എഴുന്നളളിപ്പില്‍ തൃപ്പൂണിത്തുറ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.
ആന എഴുന്നള്ളത്തിൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചുവെന്ന് ദേവസ്വം ഓഫീസര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ആദ്യ മൂന്ന് ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധ്യമായ എല്ലാ നടപടിയും എടുത്തിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശത്തോട് ഭക്തര്‍ സഹകരിച്ചില്ലെന്നുമാണ് ദേവസ്വം ഓഫീസര്‍ അറിയിച്ചത്.
content highlight- Elephant parade in Tripunithura; High Court ends contempt proceedings