
കൊച്ചി: സ്വർണ സമ്പാദ്യ പദ്ധതി തട്ടിപ്പ് കേസിൽ പ്രതികളായ ആതിര ജ്വല്ലറി ഉടമകൾ പിടിയിൽ. ഹൈക്കോടതിക്ക് സമീപം പ്രവർത്തിക്കുന്ന ആതിര ഗോൾഡ് ജ്വലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആൻ്റണി, ജോൺസൺ, ജോബി, ജോസഫ് എന്നിവരാണ് പിടിയിലായത്. മൂന്ന് കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 50ലധികം പരാതികളാണ് ഇതിനോടകം ഇവർക്കെതിരെ പൊലീസന് ലഭിച്ചിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. വ്യാജ സ്വർണം നൽകി കബളിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതിൽ ഭൂരിഭാഗവും. പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകർ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിന് മുന്നിൽ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലെ ജ്വല്ലറി പൊലീസ് ജപ്തി ചെയ്തിരുന്നു. പിന്നാലെ സ്വർണം പണയം വെച്ചവരും ചിട്ടി ചേർന്നവരും നിക്ഷേപം തിരികെ ലഭിക്കാൻ ഓഫീസിലും ഉടമയുടെ ഓഫീസിലുമെത്തി. എന്നാൽ പണം തിരികെ കിട്ടാൻ ഒരു മാർഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകർ പ്രതിഷേധിക്കുകയായിരുന്നു.
Content Highlight: Athira jewellery scam: Accused arrested