
കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സിംഗപ്പൂരിലേക്കും. മുഖ്യസൂത്രധാരനായ സിംഗപ്പൂർ സ്വദേശി മുസ്തഫ കമാലിനെ പിടികൂടാനാണ് ഇ ഡിയുടെ നീക്കം. ലോൺ ആപ്പിലൂടെ 1600 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.
കേസിലുൾപ്പെട്ട മലയാളികളായ സയ്യിദ് മുഹമ്മദിനും ടി.ജി വർഗീസിനും തട്ടിപ്പിന്റെ പ്രതിഫലമായി 2.7 കോടി ലഭിച്ചു. ഇവരുടെ അക്കൗണ്ടുകൾ വഴി ഒഴുകിയത് 718 കോടിയാണ്. ഈ പണം ഉപയോഗിച്ച് പ്രതികൾ മൈസൂരുവിൽ റിസോർട്ട് വാങ്ങുകയും ചെയ്തു. പ്രതികൾ ചൈനയിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ തുറന്നുകൊടുത്തത് സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി ടിജി വർഗീസ് എന്നിവരാണ്.
ജനുവരിയിൽ ഇതേ കേസിൽ ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആൻറോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവർ ഇ ഡിയുടെ പിടിയിലായിരുന്നു. പിന്നാലെയാണ് സയ്യിദ് മുഹമ്മദും ടി ജി വർഗീസും അറസ്റ്റിലായത്. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസിൽ ഇ ഡി പിടിമുറുക്കിയത്.
സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോൺ ആപ്പ് തട്ടിപ്പ്. ഡൗൺലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറിയാണിത്. ഇത്തരത്തിൽ 500-ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതിൽ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.
വർഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിലായേക്കുമെന്നാണ് സൂചന.
Content Highlights: Loan App Scam ED Probe Goes to Singapore