
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടിയപ്പോള്‍ പേടിച്ചെന്ന് ഗുരുവായൂര്‍ ദേവസ്വം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഗുരുവായൂര്‍ ദേവസ്വം വൈറ്ററിനറി സര്‍ജൻ്റെ വിശദീകരണം. ഉത്സവത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ എന്തിന് അവിടേക്ക് ആനളെ കൊണ്ടുപോകുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ആനക്കോട്ടയ്ക്ക് പുറത്തേക്ക് എന്തിന് കൊണ്ടുപോകുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോള്‍ ആനകളുടെ ഭക്ഷണകാര്യങ്ങളും വിശ്രമം ഉള്‍പ്പടെയുള്ളവയും എങ്ങനെ ഉറപ്പാക്കുന്നുവെന്നും ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം വിശദീകരണം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
ഇക്കഴിഞ്ഞ പതിമൂന്നിനായിരുന്നു മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചപ്പോൾ പീതാംബരൻ എന്ന ആന ഇടയുകയും മുൻവശത്ത് നിന്ന ഗോകുൽ എന്ന ആനയെ കുത്തുകയുമായിരുന്നു. ആനയുടെ ആക്രമണത്തിൽ കെട്ടിടം തകർന്നുവീണ് രണ്ട് പേരും ആനയുടെ ചവിട്ടേറ്റ് ഒരാൾക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരായിരുന്നു മരിച്ചത്.
Content highlights- Guruvayur Devaswom said that the elephant was put in Manakulangara because it got scared when the firecrackers burst