
മലപ്പുറം: വേങ്ങരയിൽ ലഹരി ലഭിക്കാത്തതിൽ പ്രകോപിതനായി അമ്മയെ മർദിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മുഴുവൻ ചിലവും വഹിക്കുമെന്ന് പ്രദേശവാസികൾ. എംഡിഎംഎ ലഹരിയിലായിരുന്നു ചെനക്കൽ സ്വദേശി സൽമാൻ അമ്മയെ ക്രൂരമായി മർദിച്ചത്. ലഹരി ലഭിക്കാതായതോടെ യുവാവ് വീട്ടിൽ പരാക്രമം കാണിക്കുകയായിരുന്നു. സൽമാൻ നാട്ടിലെ എല്ലാ പരിപാടികൾക്കും മുമ്പിലുണ്ടായിരുന്നയാളാമെന്നും രണ്ട് വർഷം കൊണ്ടാണ് ലഹരിക്ക് അടിമപ്പെട്ടതെന്നും ദൃക്സാക്ഷി റിപ്പോർട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്. കരയുന്നതും അടിക്കുന്നതും ബഹളവും ഒക്കെ കേട്ടാണ് വീട്ടിലേക്ക് എത്തിയത്. അപ്പോഴേക്കും സൽമാൻ ഉമ്മയുടെ പല്ല് അടിച്ചു തകർത്തിരുന്നു. ഉമ്മയുടെ മുൻഭാഗത്തെ രണ്ട് പല്ല് പോയിട്ടുണ്ട്. മുഖത്തും പരിക്കേറ്റിട്ടുണ്ട്. മകൻ എന്തോ ലഹരി ഉപയോഗിക്കുന്നതായി സംശയമെന്ന് ഉമ്മ പറഞ്ഞിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
ചെന്നൈയിൽ ഹോട്ടലിലാണ് സൽമാൻ ജോലി ചെയ്യുന്നത്. നാട്ടിലൊക്കെ സജീവമായി ഉണ്ടായിരുന്ന യുവാവാണ്. രണ്ടു വർഷം കൊണ്ടാണ് ലഹരിക്ക് അടിമപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യുവാവിനെ നാട്ടുകാർ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള മുഴുവൻ ചെലവും വഹിക്കാൻ തയ്യാറാണെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്.
Content Highlight: Vengara Drug case: Eyewitness says he used to be active in programs, drug addiction took place within 2 years